അന്‍പതിനായിരത്തിലധികം ഭൂരിപക്ഷം നേടുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അവകാശവാദം. 

കൊല്‍ക്കത്ത: ഭവാനിപ്പൂര്‍ (Bhawanipore) ഉപതെരഞ്ഞെടുപ്പില്‍ (byelection) വിജയം ഉറപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി (Mamata Banerjee). വോട്ടെണ്ണല്‍ 16 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി (BJP) സ്ഥാനാര്‍ത്ഥിയേക്കാള്‍ 42292 വോട്ടിന്റെ വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ മമതക്കായി. അന്‍പതിനായിരത്തിലധികം ഭൂരിപക്ഷം നേടുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ (TMC) അവകാശവാദം. മൊത്തം 21 റൗണ്ടുകളാണ് വോട്ടെണ്ണല്‍. ഫലം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ ജങ്കിപ്പൂരിലും ഷംഷേര്‍ഗഞ്ചിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒഡീഷയിലെ പിപ്പിളിയില്‍ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി ബിജെഡി സ്ഥാനാര്‍ത്ഥിയാണ് ഒന്നാമത്. 

ബംഗാളില്‍ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പു വരുത്തണം. അക്രമങ്ങള്‍ ഉണ്ടാകാതെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍, കമ്മീഷന്റെ നിര്‍ദേശം ലംഘിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങി. നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളില്‍ വ്യാപക അക്രമണം നടന്നിരുന്നു. നിരവധി പേരാണ് വിവിധയിടങ്ങളില്‍ കൊല്ലപ്പെട്ടത്.