ഇ ഡി റെയ്ഡ് തടസപ്പെടുത്തിയതിൽ മുഖ്യമന്ത്രി മമതക്കും ബംഗാൾ സർക്കാരിനും സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം തടസ്സപ്പെടുത്തുന്നത് ഗൗരവമേറിയ വിഷയമാണെന്ന് നിരീക്ഷിച്ചു. തിരഞ്ഞെടുപ്പുകളിൽ ഇടപെടരുതെന്ന് കേന്ദ്ര ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകി
ദില്ലി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇ ഡി റെയ്ഡ് തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഗൗരവതരം എന്ന് സുപ്രീം കോടതി. കേന്ദ്ര ഏജൻസി അന്വേഷണം സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുന്നത് ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കും സംസ്ഥാന സർക്കാരിനും നോട്ടീസയച്ചു. കുറ്റവാളികൾക്ക് സംസ്ഥാന ഏജൻസികൾ സംരക്ഷണം നൽകാൻ പാടില്ലെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. വിഷയം പരിഹരിച്ചില്ലെങ്കിൽ അത് നിയമവ്യവസ്ഥ തകരാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മമതക്കും സർക്കാരിനും നോട്ടീസ് അയച്ചത്. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന പൊലീസ് എടുത്ത കേസും കോടതി സ്റ്റേ ചെയ്തു. റെയ്ഡിനിടെയുള്ള സി സി ടി വി ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്ക്കണമെന്നും നിർദ്ദേശിച്ചു. അതേസമയം കേന്ദ്ര ഏജൻസികൾക്ക് തെരഞ്ഞെടുപ്പുകളിലിടപെടരുതെന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകി. എന്നാൽ ഇതാരോപിച്ച് അന്വേഷണം തടസ്സപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേസും വിശദാംശങ്ങളും
കല്‍ക്കരി കള്ളക്കടത്ത് കേസിന്‍റെ അന്വേഷണമെന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐ ടി സെല്‍ മേധാവിയും ഐ പാക് സഹസ്ഥാപകനുമായ പ്രതീക് ജയിനിന്‍റെ വസതിയും ഓഫീസും ഇ ഡി റെയ്ഡ് ചെയ്യുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഡി ജി പിക്കും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്കുമൊപ്പമെത്തി മമത ബാനര്‍ജി രേഖകള്‍ തട്ടിയെടുത്തെന്നും, ഒരു ഇ ഡി ഉദ്യോഗസ്ഥന്‍റെ ഫോണ്‍ മോഷ്ടിച്ചെന്നും ഏജന്‍സി സുപ്രീംകോടതിയില്‍ വാദിച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഈ കേസ് ആദ്യം വന്നപ്പോള്‍ ടി എം സിയുടെ അഭിഭാഷക സെല്‍ സംഘടിച്ചെത്തി വാദം തടസപ്പെടുത്തിയെന്നും ഇ ഡിക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. സി ബി ഐക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അനുവാദം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തട്ടിയെടുക്കാനാണ് ഇ ഡി നോക്കിയതെന്ന് മമത ബാനര്‍ജിക്കും ബംഗാള്‍ സര്‍ക്കാരിനും വേണ്ടി ഹാജരായ കപില്‍ സിബല്‍, മനു അഭിഷേക് സിംഗ് വി എന്നിവര്‍ തിരിച്ചടിച്ചു. ഹൈക്കോടതി വിഷയം കേട്ടാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. വാദം കേട്ട ജസ്റ്റിസുമാരായ പി കെ മിശ്ര, വിപുല്‍ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ബംഗാളിലെ സംഭവവികാസങ്ങള്‍ ഏറെ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ചു. സംസ്ഥാന ഏജന്‍സികള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്തിയ വിഷയമാണിത്. പരിഹരിച്ചില്ലെങ്കില്‍ അരാജകത്വത്തിലേക്ക് നയിക്കും. തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല. എന്നാല്‍ പാര്‍ട്ടി അവകാശം മറയാക്കി അന്വേഷണം തടസപ്പെടുത്താന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. മൂന്ന് ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കോല്‍ക്കത്ത പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. മമത ബാനര്‍ജിക്കും ബംഗാള്‍ സര്‍ക്കാരിനും പുറമെ കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ സുപ്രീംകോടതിയിലെ നിയമ പോരാട്ടത്തിന്‍റെ ഫലം രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കും.


