കൊവിഡ് നിയന്ത്രണത്തിന്‍റെ പേരില്‍ ക്രൂര മര്‍ദ്ദനം; സേലത്ത് യുവാവ് മരിച്ച സംഭവത്തില്‍ എസ്ഐയെ അറസ്റ്റ് ചെയ്തു
റോഡിൽ വെച്ചുള്ള മർദ്ദനത്തിന് ശേഷം ഇയാളെ സമീപത്തുള്ള പൊലീസിന്റെ വാനിൽ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്
ചെന്നൈ: തമിഴ്നാട്ടിൽ പൊലീസിന്റെ ക്രൂര മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സേലം സ്വദേശി മുരുകേശൻ (40) ആണ് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനത്തിനരയായി മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സേലം ചെക്ക്പോസ്റ്റിൽ വെച്ച് പൊലീസ് ഒരു മണിക്കൂറോളം മുരുകേശനെ മർദ്ദിച്ചിരുന്നു.
ലാത്തിയടക്കം ഉപയോഗിച്ച് റോഡിലിട്ട് മുരുകേശനെ പൊലീസുകാർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവം വിവാദമായതോടെ സബ് ഇന്‍സ്പെക്ടര്‍ പെരിയസ്വാമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുഹൃത്തിനൊപ്പം വരവെയാണ് സേലം ചെക്ക്പോസ്റ്റിൽ വെച്ച് പൊലീസുകാര്‍ മുരുകേശനെ മര്‍ദ്ദിച്ചത്. മദ്യപിച്ചെന്ന് ആരോപിച്ചായിരുന്നു ചോദ്യം ചെയ്യലും മൂന്നാം മുറയും.
റോഡിൽ വെച്ചുള്ള മർദ്ദനത്തിന് ശേഷം ഇയാളെ സമീപത്തുള്ള പൊലീസിന്റെ വാനിൽ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്. മർദ്ദനത്തിൽ യുവാവിന്റെ ആന്തരീകാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാർക്കെതിരെ നടപടിയാവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കളടക്കം രംഗത്ത് വന്നിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona