വീടിന്റെ ജനാലവഴി അകത്ത് കടന്ന് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം
തുറന്നിട്ടിരുന്ന ജനൽ വഴി ഉള്ളിൽ കയറിയ അക്രമി, മുറിയിലെ അലമാരകൾ പരിശോധിക്കുകയും കുട്ടിയുടെ വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ മാതാപിതാക്കൾ പറഞ്ഞു.
ബംഗളൂരു: ബംഗളൂരുവിൽ വീടിന്റെ ജനാല വഴി അകത്ത് കടന്ന് ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അപ്പാർട്ട്മെൻ്റിന്റെ രണ്ടാം നിലയിലുള്ള വീടിനുള്ളിൽ കയറിയ അക്രമി പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് ജനാലവഴി രക്ഷപ്പെടുകയായിരുന്നു. ബെലന്ദൂരിനു സമീപമുള്ള ഹരളൂരിലെ അപ്പാർട്ട്മെന്റിൽ ശനിയാഴ്ച്ച പുലർച്ചെ നാലരയോടെയാണ് സംഭവം.
തുറന്നിട്ടിരുന്ന ജനൽ വഴി ഉള്ളിൽ കയറിയ അക്രമി, മുറിയിലെ അലമാരകൾ പരിശോധിക്കുകയും കുട്ടിയുടെ വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ മാതാപിതാക്കൾ പറഞ്ഞു. ഇതിനിടെ ഉണർന്ന കുട്ടി അപരിചിതനായ അക്രമിയെ മുറിയിൽ കാണുകയും ബഹളം വയ്ക്കുകയുമായിരുന്നു. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മാതാപിതാക്കൾ മകളുടെ കരച്ചിൽ കേട്ട് ഉടൻ ഓടിയെത്തിയെങ്കിലും പ്രതി ജനൽവഴി രക്ഷപ്പെടുകയായിരുന്നു.
അലമാരയും മുറിയും വാരിവലിച്ചിട്ടിരുന്നെങ്കിലും മോഷണം നടന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപ്പാർട്ട്മെന്റിലെ സിസിടിവി പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. അപ്പാർട്ട്മെന്റിലെ താമസക്കാരെ കുറിച്ച് അറിവുളള വ്യക്തിയായിരിക്കാം പ്രതിയെന്നും പൊലീസ് പറഞ്ഞു.