'എന്നോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് യുവാവ് ബഹളം വെച്ചു. താൻ അതിന് തയ്യാറായില്ല. ഇതോടെ യുവാവ് കൈ പിടിച്ച് മോതിര വിരൽ കടിച്ച് മുറിക്കുകയായിരുന്നു'- ആക്രമണത്തിന് ഇരയായ ശേഖർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബെംഗളൂരു: വാഹനം തിരിക്കുന്നതിനിടെ അബദ്ധത്തിൽ മറ്റൊരു കാറിലേക്ക് വെള്ളം തെറിച്ചതിന് യുവാവിന്‍റെ കൈവിരൽ കടിച്ച് മുറിച്ച് കാർ ഡ്രൈവർ. ബെംഗളൂരുവിൽ ലുലുമാൾ അണ്ടർ പാസിനടുത്താണ് ദാരുണമായ സംഭവം നടന്നത്. ജയന്ത് ശേഖർ എന്ന യുവാവിന്‍റെ മോതിര വിരലാണ് കടിച്ചെടുത്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതു മണിയോടെ ലുലുമാൾ അണ്ടർ പാസിനടുത്ത് സിഗ്നൽ മുറിച്ചുകടന്ന് വാഹനം തിരിക്കവേയാണ് ജയന്ത് ശേഖറിന്‍റെ കാറിൽ നിന്നും തൊട്ടടുത്തുണ്ടായിരുന്ന ഐ 20 കാറിലേക്ക് വെള്ളം തെറിച്ചത്. തുടർന്നാണ് ശേഖറിനെ ഐ 20 കാറിലെ ഡ്രൈവർ ആക്രമിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഭാര്യക്കും, ഭാര്യാ മാതാവിനുമൊപ്പം ഭക്ഷണം കഴിക്കാനായി ഇറങ്ങിയതായിരുന്നു ശേഖർ. ഭക്ഷണം കഴിച്ച് തിരിച്ച് പോകുന്നതിനിടെ ശേഖറിന്‍റെ കാറിൽ നിന്നും അറിയാതെ അടുത്തുണ്ടായിരുന്ന കാറിലേക്ക് മഴവെള്ളം തെറിച്ചു. ഇതോടെ പാസഞ്ചർ സീറ്റിലുണ്ടായിരുന്ന സ്ത്രീ ശേഖറിനെ ശകാരിക്കാൻ തുടങ്ങി. മഴയാണ്, വെള്ളം തെറിക്കുമെന്നും ഗ്സാസ് കയറ്റിയിടൂവെന്നും താൻ അവരോട് അഭ്യർത്ഥിച്ചു. എന്നാൽ അവർ ശകാരം തുടർന്നു. ഇതോടെ വാഹനമോടിച്ചിരുന്നയാൾ എന്നോട് കാർ നിർത്താൻ പറഞ്ഞു. ദമ്പതിമാരായ യുവാവും യുവതിയും എന്നെ അസഭ്യം പറഞ്ഞ് കാർ തടഞ്ഞു.

'എന്നോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് യുവാവ് ബഹളം വെച്ചു. താൻ അതിന് തയ്യാറായില്ല. ഇതോടെ യുവാവ് കൈ പിടിച്ച് മോതിര വിരൽ കടിച്ച് മുറിക്കുകയായിരുന്നു'- ആക്രമണത്തിന് ഇരയായ ശേഖർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. റോഡുകളിൽ നേരിയ വെള്ളക്കെട്ടുമുണ്ടായിരുന്നു. യാത്രക്കിടെ മറ്റൊരു വാഹനത്തിലേക്ക് വെള്ളം തെറിച്ചത് എപ്പോഴാണെന്ന് അറിയില്ല. പക്ഷേ നിസാര പ്രശ്നത്തിന് അവർ വന്ന് എന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ജയന്ത് ശേഖർ പറഞ്ഞു. കൈവിരലിന് ഗുരുതരമായ മുറിവേറ്റ ശേഖറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ചെലവായെന്നും സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ശേഖറിന്‍റെ ഭാര്യ പ്രതികരിച്ചു.