ഇതോടെ അസമിലെ തടങ്കല്‍ പാളയങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 29 ആയി. ആയിരത്തോളം ആളുകളാണ് ഇത്തരം തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നത്.
ഗുവാഹതി: അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി അസമിലെ തടങ്കൽപാളയത്തിൽ പാർപ്പിച്ചവരിൽ ഒരാൾ കൂടി മരിച്ചു. രോഗം ഗുരുതരമായതിനെ തുടർന്ന് ഇയാളെ 10 ദിവസങ്ങള്‍ക്ക് മുമ്പ് ഗുവാഹതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ അസമിലെ തടങ്കല്‍ പാളയങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 29 ആയി. ആയിരത്തോളം ആളുകളാണ് ഇത്തരം തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നത്.
അസമില്‍ പൗരത്വ രേഖയില്ലാത്തവരെ താമസിപ്പിക്കാന്‍ നിലവില്‍ ആറ് തടങ്കല്‍ പാളയങ്ങളാണുള്ളത്. ഗോല്‍പാര ജില്ലയില്‍ ഏഴാമത്തെ തടങ്കല്‍ പാളയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 2018ലും 2019 ലും ഏഴ് പേരാണ് തടങ്കൽ പാളയത്തിൽ മരിച്ചത്. 2017 ൽ ആറ്, 2016 ൽ നാല്, 2011 ൽ ഒരാൾ എന്നിങ്ങനെയാണ് മരണസംഖ്യ. എല്ലാവരും രോഗം ബാധിച്ച് മരിച്ചു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അസം നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പ്രകാരം, ഇതുവരെ മരിച്ചവരില്‍ രണ്ടു പേര്‍ മാത്രമാണ് ബംഗ്ലാദേശികളെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവരെല്ലാം അസമില്‍ വിലാസമുള്ളവരായിരുന്നു.
