വിവാഹം കഴിഞ്ഞ് 25-ാം ദിവസമാണ് ഭാര്യയും ഭാര്യവീട്ടുകാരും ചെയ്ത ചതി തിരിച്ചറിഞ്ഞതെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. വിവാഹശേഷം ശാരീരികബന്ധത്തിലേർപ്പെടാൻ ഭാര്യ തയ്യാറായില്ലെന്നാണ് യുവാവ് ആരോപിക്കുന്നത്. ആദ്യദിവസങ്ങളിൽ ആർത്തവമാണെന്ന് പറഞ്ഞും പിന്നീട് വയറുവേദനയാണെന്നും പറഞ്ഞ് ഭാര്യ ഒഴിഞ്ഞുമാറി.
ഇൻഡോർ: സ്ത്രീയാണെന്ന വ്യാജേന വിവാഹം കഴിച്ച് ട്രാൻസ്ജെൻഡർ തന്നെ കബളിപ്പിച്ചതായി യുവാവിന്റെ പരാതി. മധ്യപ്രദേശിലെ ഷാജാപുർ സ്വദേശിയായ 32-കാരനാണ് ഭാര്യ ട്രാൻസ്ജെൻഡറാണെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഭാര്യയുടെ കുടുംബാംഗങ്ങളടക്കം അഞ്ചുപേർക്കെതിരേ പൊലീസ് കേസെടുത്തു.
വിവാഹം കഴിഞ്ഞ് 25-ാം ദിവസമാണ് ഭാര്യയും ഭാര്യവീട്ടുകാരും ചെയ്ത ചതി തിരിച്ചറിഞ്ഞതെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. ഷാജാപുരിലെ പച്ചക്കറി കച്ചവടക്കാരനാണ് പരാതിക്കാരൻ. അയൽവാസിയായ ഒരാൾ വഴിയാണ് രാജ്ഘട്ട് ജില്ലയിൽനിന്ന് ഇയാൾക്ക് വിവാഹാലോചന വന്നത്. അന്വേഷണമെല്ലാം നടത്തി ഇരുവീട്ടുകാരും വിവാഹം നടത്താൻ തീരുമാനിച്ചു. അടുത്തവർഷം വിവാഹം നടത്താനായിരുന്നു യുവാവിന്റെയും വീട്ടുകാരുടെയും ആഗ്രഹം. എന്നാൽ, വധുവിന്റെ വീട്ടുകാർ പെട്ടെന്ന് വിവാഹം നടത്താൻ നിർബന്ധിച്ചു. തുടർന്ന് ജൂൺ 29-ന് ഒരു ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്തി.
വിവാഹചടങ്ങിനായി ഏകദേശം 5 ലക്ഷം രൂപ ചെലവഴിച്ചെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. വധുവിന്റെ വീട്ടുകാർക്ക് ഒരുലക്ഷം രൂപ നൽകിയതായും പരാതിയിലുണ്ട്. എന്നാൽ, വിവാഹശേഷം ശാരീരികബന്ധത്തിലേർപ്പെടാൻ ഭാര്യ തയ്യാറായില്ലെന്നാണ് യുവാവ് ആരോപിക്കുന്നത്. ആദ്യദിവസങ്ങളിൽ ആർത്തവമാണെന്ന് പറഞ്ഞും പിന്നീട് വയറുവേദനയാണെന്നും പറഞ്ഞ് ഭാര്യ ഒഴിഞ്ഞുമാറി. തുടർന്ന് ജൂലായ് രണ്ടാംതീയതി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. ജൂലായ് 23-നാണ് തിരികെ എത്തിയത്. ഇതിനിടെയാണ് ഭാര്യ താടി ഷേവ് ചെയ്യുന്നത് ബന്ധു കണ്ടതെന്നും ഇതോടെയാണ് സംശയം തോന്നിയതെന്നും പരാതിയിൽ പറയുന്നു.
ട്രാൻസ്ജെൻഡറാണെന്ന വിവരം മറച്ചുവെച്ച് ഭാര്യയും ഭാര്യവീട്ടുകാരും തന്നെ കബളിപ്പിച്ചെന്നാണ് യുവാവ് ആരോപിക്കുന്നത്. ഇക്കാര്യമറിഞ്ഞതോടെ ഭാര്യവീട്ടുകാരെ വിവരമറിയിച്ചു. ജൂലായ് 24-ന് വീട്ടുകാരെത്തി ഭാര്യയെ തിരികെകൊണ്ടുപോയെന്നും എന്നാൽ, ഇവർ തന്നെയും കുടുംബാംഗങ്ങളെയും മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നുണ്ട്.
യുവാവിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ടെങ്കിലും കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി വൈദ്യപരിശോധന ഉൾപ്പെടെ നടത്തണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.


