മഹേഷ് പാലത്തിന്റെ കൈവരിയിൽ ഇരിക്കുമ്പോൾ ഒരു സുഹൃത്താണ് ഫോട്ടോ എടുത്തിരുന്നത്. ബാലൻസ് തെറ്റി തലകീഴായി താഴേക്ക് പതിച്ചു.

ബംഗളുരു: കർണാടകയിൽ കാവേരി നദിയിൽ ഫോട്ടോയെടുക്കുന്നതിനിടെ പാലത്തിൽ നിന്ന് വീണ യുവാവിനെ കാണാതായി. മൈസൂർ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ 36 വയസ്സുകാരൻ മഹേഷാണ് അപകടത്തിൽപ്പെട്ടത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിന് സമീപമായിരുന്നു സംഭവം. ഞായറാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം സർവധർമ്മ ആശ്രമത്തിന് സമീപം പിക്നിക്കിന് എത്തിയതായിരുന്നു മഹേഷ്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

പാലത്തിന് മുകളിൽ ഇരുന്ന് ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ മഹേഷിന് കാൽതെറ്റി നദിയിലേക്ക് വീഴുകയായിരുന്നു. മഹേഷ് പാലത്തിന്റെ കൈവരിയിൽ ഇരിക്കുമ്പോൾ ഒരു സുഹൃത്താണ് ഫോട്ടോ എടുത്തിരുന്നത്. ബാലൻസ് തെറ്റി തലകീഴായി താഴേക്ക് പതിച്ചു. അടുത്ത് നിന്ന് സുഹൃത്ത് അലമുറയിടുന്നത് വീഡിയോയിൽ കേൾക്കാം.

നദിയിലെ ശക്തമായ ഒഴുക്കും ഉയർന്ന ജലനിരപ്പും കാരണം മഹേഷ് അതിവേഗം ഒഴുക്കിൽപ്പെട്ടു. അപകടം നടന്നയുടൻ, അഗ്നിശമന സേന ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യുവാവിവായി തെരച്ചിൽ ആരംഭിച്ചു. കെ.ആർ.എസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്ന പ്രദേശം. പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തു. കാണാതായ മഹേഷിനായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. നദിയിലെ ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.