മൂന്നാം തവണയും അപേക്ഷ നൽകിയിട്ടും അധികൃതർ പേര് തിരുത്താൻ തയ്യാറായില്ല. തുടർന്നാണ് ബ്ലോക്ക് ജില്ലാ ഓഫീസർക്ക് മുന്നിൽ ശ്രീകാന്തി നായയെപ്പോലെ കുരച്ചത്. 

കൊൽക്കത്ത: റേഷൻ കാർഡിൽ തെറ്റായി വന്ന പേര് തിരുത്താൻ അപേക്ഷ നൽകിയിട്ടും ശരിയാകാത്തതോടെ കുരച്ചുകൊണ്ട് യുവാവിന്റെ പ്രതിഷേധം. പശ്ചിമ ബംഗാളിലെ ബങ്കുരയിലാണ് സംഭവം. റേഷൻ കാർഡിൽ ശ്രീകാന്തി ദത്ത എന്നതിനുപകരം ശ്രീകാന്തി കുത്ത എന്നാണ് തെറ്റായി അച്ചടിച്ചുവന്നത്. പേര് തിരുത്താൻ യുവാവ് നിരവധി തവണ അപേക്ഷിച്ചി‌ട്ടും അധികൃതർ കൂട്ടാക്കാത്തതോടെയാണ് ഇയാൾ കുരച്ച് പ്രതിഷേധിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മൂന്നാം തവണയും അപേക്ഷ നൽകിയിട്ടും അധികൃതർ പേര് തിരുത്താൻ തയ്യാറായില്ല. തുടർന്നാണ് ബ്ലോക്ക് ജില്ലാ ഓഫീസർക്ക് മുന്നിൽ ശ്രീകാന്തി നായയെപ്പോലെ കുരച്ചത്. പേര് തെറ്റിയത് വലിയ അപകീർത്തിയാണ്. റേഷൻ കാർഡിൽ പേര് ചേർക്കുന്നവർ നിരക്ഷരരാണോ? ആരുടെയെങ്കിലും പേര് കുത്താ എന്നിടുമോ? എന്റെ മകന് ഒരു കടയുണ്ട്, ആളുകൾക്ക് അവനെ അറിയാം. എന്ത് നടപ‌ടിയാണിത്- ശ്രീകാന്തിയുടെ അമ്മ പറഞ്ഞു.

റേഷൻ കാർഡിലെ പേര് തിരുത്താൻ ഞാൻ മൂന്ന് തവണ അപേക്ഷിച്ചു. മൂന്നാം തവണയും ശ്രീകാന്തി ദത്ത എന്നതിന് പകരം ശ്രീകാന്തി കുത്ത എന്നാണ് എന്റെ പേര് എഴുതിയത്. ഇത് എന്നെ മാനസികമായി തളർത്തിയെന്ന് ശ്രീകാന്തി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇന്നലെ, ഞാൻ വീണ്ടും തിരുത്തലിന് അപേക്ഷിക്കാൻ പോയി. അവിടെ ജോയിന്റ് ബിഡിഒയെ കണ്ടപ്പോൾ, ഞാൻ നായയെപ്പോലെ പെരുമാറി. അവർ എന്റെ ചോദ്യത്തിന് ഉത്തരം നൽകിയില്ല, ഞങ്ങളെപ്പോലുള്ള സാധാരണക്കാർ എത്ര തവണ ജോലി ഉപേക്ഷിച്ച് ഓഫിസുകൾ കയറിയിറങ്ങുമെന്നും അദ്ദേഹം ചോദിച്ചു. 

Scroll to load tweet…

യുവാവിന്റെ പരാതി എത്രയും വേ​ഗം പരിഹരിക്കുമെന്നും സാങ്കേതികമായി വന്ന പിഴവാണ് പേരുമാറാൻ കാറണമെന്നും അധികൃതർ വിശദീകരിച്ചു.