ആഭരണം പണയം വച്ച് പെട്രോളടിച്ചു; ഭാര്യയെ പരീക്ഷാ കേന്ദ്രത്തിൽ എത്തിക്കാൻ യുവാവ് സ്കൂട്ടറോടിച്ചത് 1300 കി.മീ
തനിക്ക് പഠിക്കാൻ കഴിയാത്ത സങ്കടം ഉള്ളിൽ സൂക്ഷിച്ചിരുന്ന ഇയാൾ ഭാര്യയെ അധ്യാപികയാക്കണമെന്ന ദൃഢനിശ്ചയത്തിൽ ഉറച്ചു നിന്നു. ഇതാണ് കിലോമീറ്ററുകൾ നീണ്ട സാഹസിക യാത്രയ്ക്ക് ഇയാളെ പ്രേരിപ്പിച്ചതും.
റാഞ്ചി: ഗർഭിണിയായ ഭാര്യയെ പരീക്ഷാ കേന്ദ്രത്തിൽ എത്തിക്കാൻ യുവാവ് സ്കൂട്ടർ ഓടിച്ചത് 1300 കിലോമീറ്റർ. ജാർഖണ്ഡില്‍ നിന്നും മധ്യപ്രദേശിലേക്കാണ് ഇത്രയും ദൂരം താണ്ടിയുള്ള ദമ്പതികളുടെ സാഹസിക യാത്ര. ഗോഡ സ്വദേശികളായ ധനഞ്ജയ് കുമാർ മാഞ്ചിയും ഭാര്യ സോണി ഹേമ്പ്രമനുമാണ് പ്രതിസന്ധികളെ തരണം ചെയ്ത് ഗ്വാളിയാറില്‍ ഡിപ്ലോമ ഇൻ എലമെന്‍ററി എഡ്യൂക്കേഷൻ (DElEd) പരീക്ഷ കേന്ദ്രത്തിൽ എത്തിയത്.
8-ാം ക്ലാസ് വരെ പഠിച്ച ധനഞ്ജയ്ക്ക് ഭാര്യയെ അധ്യാപിക ആക്കണമെന്നാണ് ആഗ്രഹം. തനിക്ക് പഠിക്കാൻ കഴിയാത്ത സങ്കടം ഉള്ളിൽ സൂക്ഷിച്ചിരുന്ന ഇയാൾ ഭാര്യയെ അധ്യാപികയാക്കണമെന്ന ദൃഢനിശ്ചയത്തിൽ ഉറച്ചു നിന്നു. ഇതാണ് കിലോമീറ്ററുകൾ നീണ്ട സാഹസിക യാത്രയ്ക്ക് ഇയാളെ പ്രേരിപ്പിച്ചതും. പണമില്ലാത്തതിനാൽ ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങൾ വിറ്റായിരുന്നു പെട്രോളിനും വഴിച്ചെലവിനുമുള്ള പണം കണ്ടെത്തിയത്.
പ്രതികൂലങ്ങളെ തരണം ചെയ്ത് ബിഹാർ, യുപി അടക്കമുള്ള ജില്ലകൾ താണ്ടിയാണ് ഇവര്‍ മധ്യപ്രദേശിലെ ഗ്വാളിയാറിലെത്തിയത്. ചിലയിടങ്ങളില്‍ വച്ച് മഴ യാത്ര മുടക്കിയെങ്കിലും ബീഹാറിൽ വില്ലനായത് പ്രളയമായിരുന്നുവെന്ന് ധനഞ്ജയ് പറയുന്നു. ഓഗസ്റ്റ 29നായിരുന്നു പരീക്ഷ.
'ചില സമയങ്ങളിൽ പാദങ്ങൾ അവിടെയുണ്ടെന്ന് പോലും അറിയാൻ സാധിച്ചിരുന്നില്ല. മുതുകിനും ഇടുപ്പിനും വയറിനുമൊക്കെ കടുത്ത വേദനയും പലപ്പോഴും അനുഭവിച്ചു' എന്ന് സോണി പറയുന്നു. എങ്കിലും ഭർത്താവിന്‍റെ നിശ്ചയദാർഢ്യം തനിക്ക് ആത്മവിശ്വാസം നൽകിയെന്നും സോണി കൂട്ടിച്ചേർത്തു. ഭർത്താവിന്റെ ആഗ്രഹം പോലെ അധ്യാപികയാവുക എന്നതാണ് തന്‍റെയും സ്വപ്നമെന്ന് ഇവർ പറയുന്നു.
ഒരു കാന്‍റീനില്‍ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ധനഞ്ജയ്. എന്നാൽ ജോലി നഷ്ടമായതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി വീട്ടിൽ തന്നെ കഴിയുകയാണ്. ദമ്പതികളുടെ കഷ്ടപ്പാടുകൾ മനസിലാക്കിയ ഗ്വാളിയർ കളക്ടർ അവരെ പരിപാലിക്കാൻ ജില്ലാ വനിതാ ശാക്തീകരണ ഓഫീസർ ഷലീൻ ശർമയോട് നിർദ്ദേശിച്ചു. പിന്നാലെ അടിയന്തര സഹായമായി 5,000 രൂപ ലൽകുകയും ചെയ്തിരുന്നു.