വഴിയിൽ ടാക്സി കാത്തു നിൽക്കുകയായിരുന്ന യുവതിയുടെ കാലിൽ ഇയാൾ അടിച്ചുവെന്നാണ് ആരോപണം. പിന്നാലെ അടിപിടിയായി. 

മുംബൈ: കാൽനട യാത്രക്കാരിയായ യുവതിയെ ആക്രമിച്ചെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരനെ നാട്ടുകാ‍ർ മർദിച്ചു. ദക്ഷിണ മുംബൈയിലാണ് റോഡരികിൽ വെച്ച് അടിപിടിയും മർദനവും പിന്നിലെ പൊലീസ് നടപടിയുമൊക്കെ അരങ്ങേറിയത്. ബൈക്ക് യാത്രക്കാരനായ ശഹിൻ ആലം ശൈഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് വിട്ടയച്ചു.

Add Asianetnews as a Preferred SourcegooglePreferred

ശനിയാഴ്ച രാത്രിയാണ് സംഭവങ്ങൾ നടന്നത്. നിസാം സ്ട്രീറ്റിൽ ജെജെ ഫ്ലൈ ഓവറിന് താഴെ ടാക്സി വാഹനം കാത്തു നിൽക്കുകയായിരുന്നു പരാതിക്കാരിയായ യുവതി. ഈ സമയം ബൈക്കിൽ ഇതുവഴി വന്ന യുവാവ് ഇവരുടെ കാലിൽ അടിച്ചുവെന്നാണ് ആരോപണം. പിന്നാലെ യുവതി ഇയാളെ ചോദ്യം ചെയ്തു. ഇതോടെ ശഹിൻ യുവതിയെ അസഭ്യം പറയാൻ ആരംഭിച്ചുവെന്നും യുവതിയെ റോഡിലേക്ക് തള്ളിയതായും തന്റെ ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചതായും പരാതിയിൽ പറയുന്നു. 

സംഭവങ്ങൾ കണ്ട് അടുത്തുണ്ടായിരുന്ന ആളുകൾ കൂടി യുവാവിനെ തല്ലാൻ തുടങ്ങി. മർദനം ശക്തമായപ്പോൾ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് രക്ഷപ്പെടാൻ ശഹിൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വിട്ടില്ല. ഇതിനിടയ്ക്ക് താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നും ഇയാൾ പറഞ്ഞു. അതുകൊണ്ടും കാര്യമുണ്ടായിവ്വ പിന്നീട് ലോക്കൽ പൊലീസ് സ്ഥലത്തെത്തി ആളുകളുടെ പിടിയിൽ നിന്ന് ശഹിനെ മോചിപ്പിച്ച് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

യുവാവിന്റെ ബൈക്കിനും നാട്ടുകാരുടെ അക്രമത്തിൽ നാശനഷ്ടമുണ്ടായതായി പൊലീസ് പറഞ്ഞു. യുവതി പൊലീസിന് നൽകിയ പരാതി പ്രകാരം ശഹിനെതിരെ കേസ് രജിസ്റ്റ‍ർ ചെയ്തു. അക്രമം, ശാരീരിക ഉപദ്രവം, ആയുധനങ്ങൾ ഉപയോഗിച്ചുള്ള മർദനം തുടങ്ങിയവയ്ക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം