വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രിസ്ത്യന്‍ പള്ളിയില്‍ വിവാഹം നടന്നത്. ആറു മാസത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. 

വെല്ലൂര്‍ : വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ പ്രണയ വിവാഹം നടന്നതിനു പിന്നാലെ ഭാര്യയെ ഉപേക്ഷിച്ച് യുവാവ്. തമിഴ്‌നാട്ടില്‍ വെല്ലൂരിരിലാണ് നാടകീയ വിവാഹവും പിന്നാലെ വിവാഹമോചനവും നടന്നത്. വെല്ലൂരിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായ സെല്‍വ ബാലാജിയും സഹപ്രവര്‍ത്തകയായ യുവതിയും തമ്മിലാണ് പ്രണയ വിവാഹം നടന്നത്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു

വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രിസ്ത്യന്‍ പള്ളിയില്‍ വിവാഹം നടന്നത്. ആറു മാസത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. പ്രണയാഭ്യര്‍ത്ഥന നടത്തി ബന്ധം വിവാഹത്തിലെത്തിച്ചതും സെല്‍വ ആയിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇടപെട്ടതോടെ ഒരു മണിക്കൂര്‍ കൊണ്ട് ഭാര്യയെ വേണ്ടെന്ന് സെല്‍വ തന്നെ തീരുമാനമെടുക്കുകയായിരുന്നു. 

ഇവരുടെ വിവാഹ വാര്‍ത്ത അറിഞ്ഞ് വീട്ടുകാര്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. വീട്ടുകാര്‍ എത്തി ഇരുവരെയും നിര്‍ബന്ധിച്ചതോടെ വീട്ടുകാര്‍ക്ക് ഒപ്പം പോയി. പിന്നാലെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് യുവതി പോലീസില്‍ പരാതി നല്‍കി. മകനെ തട്ടിക്കൊണ്ടുപോയെന്ന് സെല്‍വയുടെ മാതാപിതാക്കളും ആരോപിച്ചു. 

ഇരു കൂട്ടരും പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെ ദമ്പതികളോട് സ്വയം തീരുമാനമെടുക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഭാര്യയെ ഉപേക്ഷിച്ച് വീട്ടുകാര്‍ക്കൊപ്പം പോകുകയാണെന്ന് സെല്‍വ അറിയിച്ചു.