Asianet News MalayalamAsianet News Malayalam

ഒരിക്കൽ ശത്രുവായിരുന്ന ജെഡിഎസിന് മണ്ഡ്യയിൽ സീറ്റ് ഒഴിഞ്ഞ് കൊടുത്തത് എന്തിന് ? കാരണം തുറന്ന് പറഞ്ഞ് സുമലത

സ്വതന്ത്രയായി നിന്നിട്ടും വൻ ഭൂരിപക്ഷത്തിൽ ജയിച്ച സീറ്റ് എന്തിനാണ് ഒഴിഞ്ഞു കൊടുത്തത് എന്ന ചോദ്യത്തിന് അത് പാർട്ടിയോടുള്ള കടമയാണെന്നായിരുന്നു സുമലതയുടെ മറുപടി.

Mandya MP Sumalatha Ambareesh clarified her stand on the decision to not contest the Lok Sabha election
Author
First Published Apr 16, 2024, 9:54 AM IST

ബെം​ഗളൂരു: മണ്ഡ്യയിൽ നിന്നുള്ള ആദ്യ ബിജെപി എംപി താനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ എൻഡിഎ സഖ്യകക്ഷി ആയതിനാലാണ് ജെഡിഎസ്സിന് സീറ്റൊഴി‌ഞ്ഞ് കൊടുത്തതെന്നും നിലവിലെ മണ്ഡ്യ എംപിയും അഭിനേത്രിയുമായ സുമലത. മണ്ഡ്യയിൽ ചില പ്രവർത്തകർക്കെങ്കിലും തനിക്ക് സീറ്റ് നഷ്ടമായതിൽ അതൃപ്തിയുണ്ട്. പക്ഷേ, മോദിക്ക് വേണ്ടി പ്രചാരണം തുടരുമെന്നും സുമലത  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കർണാടകയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം മാത്രം ശേഷിക്കേ, മണ്ഡ്യയിലടക്കം ജെഡിഎസ്സിന്‍റെ ഒരു സീറ്റുകളിലും സുമലത ഇതുവരെ പ്രചാരണത്തിനെത്തിയിട്ടില്ല.

സ്വതന്ത്രയായി നിന്നിട്ടും വൻ ഭൂരിപക്ഷത്തിൽ ജയിച്ച സീറ്റ് എന്തിനാണ് ഒഴിഞ്ഞു കൊടുത്തത് എന്ന ചോദ്യത്തിന് അത് പാർട്ടിയോടുള്ള കടമയാണെന്നായിരുന്നു സുമലതയുടെ മറുപടി. 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മണ്ഡ്യയിലെ ബിജെപി പ്രവർത്തകരും പുറത്ത് നിന്ന് എന്നെ പിന്തുണച്ചതാണ്. മണ്ഡലത്തിൽ വികസനം കൊണ്ടുവരാൻ എന്നെ സഹായിച്ചത് മോദിയുടെ ദീ‌ർഘവീക്ഷണമാണ്. അതിന് നന്ദി പ്രകാശിപ്പിക്കേണ്ടത് എന്‍റെ കടമയാണ്. അവിടെ എന്‍റെ ത്യാഗം എന്നത് ചെറുതാണ്. രാജ്യത്തിന്‍റെ ഭാവിയാണ് പ്രധാനം- സുമതല പറയുന്നു.
 
ഇത്തവണ മത്സരിച്ചെങ്കിൽത്തന്നെ ഞാൻ ബിജെപി സ്ഥാനാർഥിയായി തന്നെ മത്സരിച്ചേനേ. അവിടെ മത്സരിക്കുന്നത് ഒരു എൻഡിഎ സ്ഥാനാർഥിയാണല്ലോ. താഴേത്തട്ടിൽ നോക്കിയാൽ ചെറിയ അതൃപ്തിയുണ്ടെന്ന് നിങ്ങൾ പറയുന്നത് ശരിയാണ്. പ്രവർത്തകർക്കിടയിൽ തന്നെ സീറ്റ് ഒഴിഞ്ഞു കൊടുത്തതിൽ അതൃപ്തിയുണ്ട്. പക്ഷേ വിശാലമായി നോക്കിയാൽ എന്‍റെ തീരുമാനം ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും സുമലത പറഞ്ഞു.

പാർട്ടിയിൽ അങ്ങനെ പദവി നോക്കുന്നയാളല്ല ഞാൻ. പാർട്ടിയെ എന്‍റെ മണ്ഡലത്തിൽ ശക്തിപ്പെടുത്തുക എന്നതാണ് എന്‍റെ ദൗത്യം. മണ്ഡ്യയിൽ നിന്നുള്ള ആദ്യ ബിജെപി എംപിയാകണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷേ അവിടെ എൻഡിഎ സഖ്യകക്ഷിയാണല്ലോ മത്സരിക്കുന്നത് എന്നതേ ഞാനാലോചിക്കുന്നുള്ളൂ. ഒരിക്കൽ ശത്രുവായിരുന്ന ജെഡിഎസ് നേതാക്കൾക്കൊപ്പം ഒരു കക്ഷിയിൽ നിൽക്കുമ്പോൾ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന്  പ്രചാരണത്തിന് ഞാൻ എവിടെ പോകണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ഞാനിത് വരെ ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടി മാത്രമേ പ്രചാരണത്തിന് ഇറങ്ങിയിട്ടുള്ളൂവെന്നും അത് തുടരുമെന്നുമാണ് സുമലതയുടെ മറുപടി.

Read More : 'സംസ്ഥാനങ്ങളുടെ അവകാശത്തെ ബഹുമാനിക്കുന്ന പുതിയ പിഎം വരും'; മോദിയോട് വ്യക്തിപരമായി വിദ്വേഷമില്ലെന്ന് സ്റ്റാലിൻ

 
 

Follow Us:
Download App:
  • android
  • ios