വിധിക്കെതിരെ കുക്കി വിഭാഗക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഉത്തരവിലെ വിവാദ ഭാഗം മായ്ചതായി വ്യക്തമായത്

ഇംഫാൽ: മണിപ്പൂരിനെ കലാപത്തിലേക്ക് നയിച്ച വിവാദ ഉത്തരവിൽ മണിപ്പൂർ ഹൈക്കോടതിയുടെ തിരുത്ത്. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തെകൾക്ക് എസ്‌ടി പദവി നൽകുന്നത് പരിഗണിക്കാമെന്ന ഭാഗം വിവാദ ഉത്തരവിൽ നിന്ന് ഹൈക്കോടതി നീക്കി. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടാൻ കാരണമായ ഉത്തരവിലാണ് ഈ നടപടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെയ്‌ത്തെയ് വിഭാഗത്തിന്റെ ഗോത്രപദവി സംബന്ധിച്ച ഉത്തരവ് 2023 മാർച്ച് 27 ന് ആയിരുന്നു ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്. മെയ്ത്തെയ് വിഭാഗക്കാർക്കും എസ്.ടി പദവി നല്‍കുന്നത് സർക്കാർ പരിഗണിക്കണമെന്നായിരുന്നു ജസ്റ്റിസ് എം.വി മുരളീധരൻറെ ഉത്തരവ്. ഇത് കുക്കി വിഭാക്കാർക്ക് ഇടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. മെയ്‌ത്തെയ് വിഭാഗക്കാർക്ക് കൂടി എസ്.ടി പദവി നല്‍കിയാല്‍ ഗോത്രവിഭാഗക്കാരായ തങ്ങളുടെ അവകാശങ്ങള്‍ കവർന്നെടുക്കുമെന്ന് ചൂണ്ടിക്കാട്ടി ചുരാചന്ദ്പ്പൂർ മേഖലകളില്‍ വലിയ പ്രതിഷേധം നടന്നു. മെയ് മാസം ആദ്യത്തോടെ അത് കുക്കി മെയ്ത്തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷത്തിനും കലാപത്തിനും കാരണമായി.

വിവാദമായ ഉത്തരവിലെ പാരഗ്രാഫ് 17(3) ഭാഗമാണ് ഇപ്പോള്‍ ഹൈക്കോടതി നീക്കം ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ ഓള്‍ മണിപ്പൂർ ട്രൈബല്‍ സ്റ്റുഡൻറ്സ് യൂണിയൻ ഹൈക്കോടതിയില്‍ റിവ്യൂ ഹർജി നല്‍കിയിരുന്നു. എന്നാല്‍ അതിന് മുന്‍പ് തന്നെ വിധിക്ക് കാരണമായ ഹർജി നല്‍കിയ മെയ്‌ത്തെയ് വിഭാഗം വിധിയിലെ വിവാദ ഭാഗം മാത്രം മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരമാണ് ഹൈക്കോടതിയില്‍ നിന്ന് നടപടിയുണ്ടായത്. ഇതോടൊപ്പം മെയ്‌ത്തെയ് വിഭാഗക്കാർക്ക് ഗോത്ര പദവി നല്‍കുന്നതില്‍ സംസ്ഥാന സർക്കാരിന്‍റെ നിലപാട് അറിയക്കണമെന്ന നിര്‍ദ്ദേശവും നീക്കം ചെയ്‌തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്