കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് സര്‍ക്കാര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ പഠിക്കാനായി സമിതിക്ക് വിട്ടു. 

ദില്ലി: വനിതകളുടെ വിവാഹപ്രായം 21 (Women marriage age 21) ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ (marriage age bill) പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയില്‍ ഏക വനിത മാത്രം. 31 അംഗ സമതിയിലാണ് ഒരു വനിത മാത്രം ഉള്‍പ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവിനെയാണ് ഉള്‍പ്പെടുത്തിയത്. ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധയാണ് സമിതിയുടെ അധ്യക്ഷന്‍. കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് ബില്‍ വിദ്യാഭ്യാസം, വനിത-ശിശുക്ഷേമം, യുവജനകാര്യ-സ്‌പോര്‍ട്‌സ് സമിതിയുടെ പരിഗണനക്ക് വിട്ടത്. സമിതിയില്‍ കൂടുതല്‍ വനിതാ അംഗങ്ങള്‍ വേണ്ടിയിരുന്നെന്ന് സുഷ്മിത ദേവും എന്‍സിപി എംപി സുപ്രിയ സുളെയും അഭിപ്രായപ്പെട്ടു.

സമിതിയില്‍ പകുതിയെങ്കിലും സ്ത്രീ പ്രാതിനിധ്യം വേണ്ടിയിരുന്നെന്ന് ജയ ജയ്റ്റ്‌ലി പറഞ്ഞു. ജയ ജയ്റ്റ്‌ലി ഉള്‍പ്പെട്ട സമിതിയാണ് വനിതകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം സര്‍ക്കാറിന് നല്‍കിയത്. എന്നാല്‍ കൂടുതല്‍ വനിതകളോട് അഭിപ്രായമാരാഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ നിലപാട്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് സര്‍ക്കാര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ പഠിക്കാനായി സമിതിക്ക് വിട്ടു.