ലക്ഷദ്വീപില്‍ നാളെ വീണ്ടും സര്‍വ്വകക്ഷിയോഗം; ബിജെപി നേതാക്കളെയും ഉള്‍പ്പെടുത്തും, ദ്വീപ് എംപി അമിത് ഷായെ കാണും
അടിയന്തര ചികിത്സ ആവശ്യങ്ങൾക്കായി രണ്ട് എയർ ആംബുലൻസുകളാണ് ദ്വീപിലുള്ളത്. ഇതിന് പകരം സർവിസ് നടത്താൻ സ്വകാര്യ കമ്പനികളില്‍ നിന്ന് ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ് അധികൃതർ.
കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവ്വകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് നീക്കം. മറ്റന്നാൾ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ദില്ലിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം. വിദഗ്ധരുമായി ആലോചിച്ച് നിയമപോരാട്ടങ്ങളിലേക്കും കടക്കും. ഏകപക്ഷീയമായി ഉത്തരവുകൾ ഇറക്കുന്ന അഡ്മിനിസ്ട്രേറ്റർക്കെതിരെ ജില്ലാ പഞ്ചായത്ത് ഇതിന് മുൻകൈയെടുക്കും. വിവിധ വകുപ്പുകളിൽ നിന്ന് കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും കോടതിയിൽ ചോദ്യം ചെയ്യും. ലക്ഷദ്വീപിൽ നടക്കുന്ന ഡയറി ഫാം ലേലങ്ങൾ ബഹിഷ്ക്കരിക്കാനാണ് ആഹ്വാനം.
ലക്ഷദ്വീപിലെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് രംഗത്തെത്തിയ ദ്വീപ് കളക്ടര്‍ അഷ്ക്കറലിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമങ്ങളിൽ വ്യാജ പ്രസ്ഥാവനകൾ നടത്തിയെന്ന് ആരോപിച്ച് കിൽത്താൻ ദ്വീപിൽ കളക്ടറുടെ കോലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. ലക്ഷദ്വീപിലെ കപ്പൽ സർവ്വീസും എയർ ആംബുലസുകളും സ്വകാര്യവത്ക്കരിക്കാൻ തീരുമാനമായി. അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി രണ്ട് എയർ ആംബുലൻസുകളാണ് ദ്വീപിലുള്ളത്. ഇതിന് പകരം സർവിസ് നടത്താൻ സ്വകാര്യ കമ്പനികളില്‍ നിന്ന് ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ് അധികൃതർ. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോർപറേഷന്‍റെ ആറ് യാത്രാ കപ്പലുകളും സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഫിഷറിസ് വകുപ്പിന് പിന്നാലെ മറ്റ് മേഖലകളിലും കൂട്ട സ്ഥലം മാറ്റം ഉണ്ടാകുമെന്നാണ് വിവരം. ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എറണാകുളം ജില്ല കമ്മിറ്റി 5000 കേന്ദ്രങ്ങളിൽ വൈകിട്ട് പ്രതിഷേധ ജ്വാല തെളിയിക്കും.