സോനം രഘുവംശിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജിയിലെ ആരോപണങ്ങൾ ഗൗരവതരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, പ്രതി ഇതിനോടകം ജയിലിൽനിന്ന് പുറത്തിറങ്ങിയെന്ന് അറിഞ്ഞതോടെയാണ് ഈ ഘട്ടത്തിൽ ഇനി ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞത്.
ന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച മേഘാലയിലെ ഹണിമൂൺ കൊലപാതകക്കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിക്ക് ജാമ്യത്തിൽ തുടരാമെന്ന് സുപ്രീംകോടതി. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേഘാലയ പൊലീസ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യം ലഭിച്ച പ്രതി ഇതിനോടകം ജയിലിൽനിന്ന് പുറത്തിറങ്ങിയെന്ന് അറിഞ്ഞതോടെയാണ് ഇതിൽ ഇടപെടാൻ കോടതി വിസമ്മതിച്ചത്.
സോനം രഘുവംശിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജിയിലെ ആരോപണങ്ങൾ ഗൗരവതരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, പ്രതി ഇതിനോടകം ജയിലിൽനിന്ന് പുറത്തിറങ്ങിയെന്ന് അറിഞ്ഞതോടെയാണ് ഈ ഘട്ടത്തിൽ ഇനി ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞത്. പ്രതി ജാമ്യംനേടി ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ടെങ്കിൽ ഇനി ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്.
കുറ്റപത്രത്തിലെയും എഫ്ഐആറിലെയും ക്ലറിക്കൽ പിഴവുകൾ കാരണമാണ് സോനം രഘുവംശിക്ക് ജാമ്യം കിട്ടിയതെന്നും അതിനുമുൻപ് പ്രതി നൽകിയ ജാമ്യഹർജികളെല്ലാം കോടതികൾ തള്ളിയിരുന്നതായുമാണ് മേഘാലയ പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ വാദിച്ചത്. അതേസമയം, പൊലീസിന്റെ ഹർജിയിൽ മറുപടി നൽകാനായി സോനത്തിന്റെ അഭിഭാഷകൻ കൂടുതൽസമയം ആവശ്യപ്പെട്ടു. തുടർന്ന് ഹർജിയിൽ കൂടുതൽവാദം കേൾക്കാനായി മറ്റൊരുദിവസത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
സോനത്തിനെതിരായ കേസിലെ എഫ്ഐആറിലും അറസ്റ്റ് രേഖകളിലും വകുപ്പുകൾ മാറിപ്പോയതടക്കമുള്ള വൻ പിശകുകൾ കടന്നുകൂടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മേഘാലയയിലെ വിചാരണ കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നത്. പിന്നീട് മേഘാലയ ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെച്ചു. ഇതോടെയാണ് പൊലീസ് സുപ്രീംകോടതിയെ സമീപിച്ചത്.
2025 മേയ് 23-നാണ് ഇൻഡോർ സ്വദേശിയായ സോനം രഘുവംശി ഭർത്താവായ രാജ രഘുവംശിയെ മേഘാലയയിൽവെച്ച് കൊലപ്പെടുത്തിയത്. മേഘാലയയിലെ ഹണിമൂണിനിടെ കാമുകന്റെയും വാടകക്കൊലയാളികളുടെയും സഹായത്തോടെയായിരുന്നു കൊലപാതകം. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ സോനം ഉൾപ്പെടെയുള്ള പ്രതികളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


