ജൂലൈ 27ന് അഞ്ച് വന്ദേഭാരത് ട്രെയിനുകളാണ് ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 23ആയി ഉയരും. 

ദില്ലി: സെമി ഹൈസ്പീഡ് ട്രെയിൻ വന്ദേഭാരതിന് പിന്നാലെ സെമി വന്ദേഭാരത് ട്രെയിനും അവതരിപ്പിച്ച് റെയിൽവേ. ഉത്തർപ്രദേശ് നഗരങ്ങളായ ലഖ്നൗ-ഗൊരഖ്പുർ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ മിനി വന്ദേഭാരത് ട്രെയിൻ ഓടുക. ജൂലൈ ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഉത്തർപ്രദേശിന് ലഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണ് സർവീസ് തുടങ്ങുന്നത്. മിനി വന്ദേഭാരതിന് ഇരു നഗരങ്ങൾക്കിടയിലുള്ള ദൂരം നാല് മണിക്കൂറായി കുറക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു. അയോധ്യ വഴിയായിരിക്കും സർവീസ്.

16 കോച്ചുകൾക്ക് പകരം എട്ട് കോച്ചുകളാണ് മിനി വന്ദേഭാരതിനുണ്ടാകുക. ഉത്തർപ്രദേശിന് ലഭിക്കുന്ന ആദ്യത്തെ മിനി വന്ദേഭാരതാണിതെന്ന പ്രത്യേകതയമുണ്ട്. യാത്രാ നിരക്കും സ്റ്റേഷനുകളും പിന്നീട് അറിയിക്കുമെന്നും റെയിൽവേ അറിയിച്ചു. 302 കിലോമീറ്ററാണ് ഇരു നഗരങ്ങൾക്കിടയിലുമുള്ള ദൂരം. നാല് മണിക്കൂറിനുള്ളിൽ ഓടിയെത്തുമെന്നും റെയിൽവേ അറിയിച്ചു. മണിക്കൂറിൽ 160 കിലോമീറ്ററാണ് വേഗപരിധി. 110 കിലോമീറ്റർ വേഗത്തിലായിരിക്കും സഞ്ചരിക്കുകയെന്നും അധികൃതർ അറിയിച്ചു. ജൂലൈ 27ന് അഞ്ച് വന്ദേഭാരത് ട്രെയിനുകളാണ് ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 23ആയി ഉയരും. 

അതിനിടെ, വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം. കാസര്‍ഗോഡ്-തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിന്‍റെ ശരാശരി ഒക്യുപെന്‍സി റിപ്പോർട്ടാണ് പുറത്തുവന്നത്. കാസര്‍ഗോഡ് തിരുവനന്തപുരം വന്ദേഭാരതിന്‍റെ ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരം കാസര്‍ഗോഡേയ്ക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനമാണ്. തൊട്ട് പിന്നാലെയുള്ള ഗാന്ധിനഗര്‍-മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്സി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്.

യാത്രികരുടെ എണ്ണത്തില്‍ അമ്പരപ്പിച്ച് കേരളത്തിലെ വന്ദേ ഭാരത്; മലര്‍ത്തിയടിച്ചത് മുംബൈ-ഗുജറാത്ത് ട്രെയിനിനെ!