സമരം അവസാനിപ്പിക്കാൻ തയ്യാറല്ലെന്ന് ആവർത്തിച്ച് കർഷകർ; വിമർശിച്ച് കൃഷിമന്ത്രി
കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിലെ പിഴവ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ തന്നെ സമ്മതിച്ചതാണ് എന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് മഞ്ജീത് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ദില്ലി: സമരം അവസാനിപ്പിക്കാൻ ഒരുക്കമല്ല എന്ന നിലപാടിൽ ഉറച്ച് കർഷകർ. സുപ്രീംകോടതി നിർദ്ദേശപ്രകാരം സർക്കാർ ആദ്യം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവട്ടെ എന്നാണ് കർഷകരുടെ നിലപാട്. എത് തണുപ്പിലും ദില്ലിയിൽ തുടരുമെന്ന് ഗാസിപൂരിൽ കർഷകർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിലെ പിഴവ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ തന്നെ സമ്മതിച്ചതാണ് എന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് മഞ്ജീത് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭാവിയിൽ ഇത്തരം പിഴവ് ഉണ്ടാവില്ലെന്നും കൃഷി മന്ത്രി പറഞ്ഞു. നിയമങ്ങൾ പിൻവലിച്ചാൽ സർക്കാരിന്റെ പ്രതിഛായയെ ബാധിക്കും എന്നാണ് കൃഷി മന്ത്രി പറയുന്നതെന്നും മഞ്ജീത് സിംഗ് പറഞ്ഞു.
അതേസമയം, കർഷകസമരത്തിനെതിരെ കൃഷിമന്ത്രി രൂക്ഷവിമർശനമാണ് ഇന്ന് നടത്തിയത്. തുറന്ന കത്തിലാണ് കൃഷിമന്ത്രിയുടെ വിമർശനം. സൈനികർക്ക് സാമഗ്രികൾ എത്തിക്കാനുള്ള ട്രെയിനുകൾ തടയുന്നവർ കർഷകരല്ലെന്നാണ് മന്ത്രി വിമർശിച്ചത്.