ജനസംഖ്യ, ഭൂമിശാസ്ത്രം, ഒറ്റപ്പെട്ട മേഖല എന്നിവ പരിഗണിച്ചാവും ഡ്രോണ്‍ ഉപയോഗം. തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാകും ഡ്രോണിലൂടെ വാക്സിനെത്തുക.

ഹൈദരബാദ്: തെലങ്കാനയില്‍ കൊവിഡ് വാക്സിന്‍ വിതരണത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയുമാണ് പരീക്ഷണാടിസ്ഥാനത്തിലെ ഉപയോഗത്തിന് അനുമതി നല്‍കിയത്. ഒരു വര്‍ഷത്തേക്കാണ് അനുമതി. നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങള് കൃത്യമായി പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് അനുമതി.

ജനസംഖ്യ, ഭൂമിശാസ്ത്രം, ഒറ്റപ്പെട്ട മേഖല എന്നിവ പരിഗണിച്ചാവും ഡ്രോണ്‍ ഉപയോഗം. തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാകും ഡ്രോണിലൂടെ വാക്സിനെത്തുക. സമാനമായി ഐഐടി ഖരക്പൂരുമായി ചേര്‍ന്ന് വാക്സിന്‍ വിതരണത്തിന് ഡ്രോണ്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് അനുമതി നല്‍കിയിരുന്നു. വാക്സിന്‍ വിതരണത്തിന് കൂടുതല്‍ വേഗത കൈവരുത്താനാണ് നീക്കം.

ജനങ്ങള്‍ക്ക് വാക്സിന് വേണ്ടി അലയാതിരിക്കാനുള്ള സാഹചര്യമുണ്ടാവാനും സമ്പര്‍ക്കം കുറയ്ക്കാനും പിന്നോക്ക മേഖലയിലും വാക്സിന്‍ വിതരണം ഉറപ്പിക്കാനും മെഡിക്കല്‍ സപ്ലെ വിതരണം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചാണ് ഈ നീക്കമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഹൈദരബാദ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെപികോപ്റ്റര്‍ എന്ന സ്റ്റാര്‍ട്ട് അപ്പാണ് ഈ ആശയവുമായി മുന്നോട്ട് വന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത്, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷനുമായി ചേര്‍ന്ന് തെലങ്കാന സര്‍ക്കാരിന്‍റെ ആരോഗ്യ ഉപകരണ വിതരണ മേഖലയില്‍ സജീവമാണ് ഈ സ്റ്റാര്‍ട്ട്അപ്പ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona