ആരോഗ്യസേതു ആപ്പ്; 'വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി', നിര്‍ദേശം നല്‍കി ഐടി മന്ത്രാലയം
നാഷണൽ ഇൻഫോമാറ്റിക്സ് സെന്‍ററും ഐടി മന്ത്രാലയവും ചേര്‍ന്നാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ നൽകുന്ന ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതെന്നാണ് വെബ് സൈറ്റിൽ പറയുന്നത്.
ദില്ലി: ആരോഗ്യസേതു ആപ്പ് സംബന്ധിച്ച വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ ഇലക്ട്രോണിക്സ് - ഐടി മന്ത്രാലയത്തിന്‍റെ നിർദേശം. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ നാഷ്ണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിനും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനുമാണ് നിർദേശം നൽകിയത്. നാഷണൽ ഇൻഫോമാറ്റിക്സ് സെന്‍ററും ഐടി മന്ത്രാലയവും ചേര്‍ന്നാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ നൽകുന്ന ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതെന്നാണ് വെബ് സൈറ്റിൽ പറയുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ആരോഗ്യസേതു ആപ്പ് ആര് നിര്‍മ്മിച്ചെന്ന് ചോദ്യത്തിന് രണ്ട് വകുപ്പുകളും കൈമലര്‍ത്തി.
ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വന്നപ്പോൾ വിവരാവകാശ കമ്മീഷൻ തന്നെ കേന്ദ്ര സര്‍ക്കാരിനോട് വിശദാംശങ്ങൾ തേടി. അതിനും മറുപടിയില്ല. ഒടുവിൽ കേന്ദ്ര സര്‍ക്കാരിന്‍റേത് നിരുത്തരവാദപരമായ സമീപനമെന്ന് കമ്മീഷൻ വിമര്‍ശിച്ചു. ചീഫ് പബ്ളിക് ഇൻഫര്‍മേഷൻ ഓഫീസര്‍ക്കും ഇ ഗവേണ്‍സ് ഡിവിഷനും കമ്മീഷൻ വിശദീകരണം തേടി നോട്ടീസും അയച്ചു. വിവാദമായതോടെ ആപ്പ് നിര്‍മ്മാണത്തിൽ അപാകതയില്ലെന്ന വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. സര്‍ക്കാരിന് കീഴിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആപ്പ് നിര്‍മ്മിച്ചത്. വ്യവസായ സംരംഭങ്ങളുടെയും വിദഗ്ധരുടെയും സഹകരണം ഇതിന് ഉണ്ടായിരുന്നു. വിശദീകരണത്തിൽ പക്ഷെ, അവരുടെ പേരുകൾ വെളുപ്പെടുത്തുന്നില്ല. അതിനാൽ ആരോഗ്യസേതുആപ്പ് ആര് നിര്‍മ്മിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.