ഫാസിസ്റ്റ് സർക്കാരിനെതിരെ നിയമപോരാട്ടത്തിലൂടെ വിജയിച്ചെന്ന് ടിവികെയും വിജയും അവകാശപ്പെട്ടപ്പോൾ, ഡി എം കെയുടെ ഹർജി പരിഗണിച്ച് ഉത്തരവിറക്കിയ കോടതിക്ക് നന്ദി പറഞ്ഞാണ് സ്റ്റാലിൻ രംഗത്തെത്തിയത്
ചെന്നൈ: വഖഫ് ഭേദഗതി ബില്ലിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ക്രെഡിറ്റിനെ ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോര്. ബില്ലിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിന്‍റെ പേരിൽ ഡി എം കെയും, നടൻ വിജയ് യുടെ പാർട്ടിയായ ടി വി കെയുമാണ് അവകാശവാദം ഉന്നയിക്കുന്നത്. ഫാസിസ്റ്റ് സർക്കാരിന്‍റെ ഭരണഘടനാ വിരുദ്ധമായ നടപടിയെ നിയമപോരാട്ടത്തിലൂടെ തോൽപ്പിച്ചെന്ന് അവകാശപ്പെട്ട് ടി വി കെയാണ് ആദ്യം രംഗത്തെത്തിയത്.
ടി വി കെ യ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മനു അഭിഷേക് സിംഗ്‍വിക്ക് പ്രത്യേകം നന്ദി പറഞ്ഞ വിജയ്, തന്‍റെ പാർട്ടി എപ്പോഴും മുസ്ലിങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും ഒപ്പം ഉണ്ടാകുമെന്നും വ്യക്തമാക്കി. ഇതിന് തൊട്ടുപിന്നാലെ ഡി എം കെയുടെ ഹർജി പരിഗണിച്ച് ഉത്തരവിറക്കിയ കോടതിക്ക് നന്ദി പറയുന്നതായി എം കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. മുസ്ലിം സഹോദരങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി.
വഖഫ് വിഷയത്തിൽ തിരിച്ചടി മറികടക്കാൻ കേന്ദ്ര സര്‍ക്കാർ; സുപ്രീംകോടതിയിൽ വിശദ റിപ്പോർട്ട് നൽകും
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വഖഫ് നിയമഭേദഗതിയിൽ കോടതിയിൽ നിന്ന് വലിയ തിരിച്ചടി ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് കേന്ദ്ര സർക്കാർ എന്നതാണ്. വഖഫ് ഭൂമിയെക്കുറിച്ച് മുസ്ലിംങ്ങൾ അടക്കം നൽകിയ പരാതികളുടെ വിശദാംശം കോടതിയിലെ സത്യവാങ്മൂലത്തിനൊപ്പം നൽകാനാണ് നീക്കം. വഖഫ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചാൽ താൻ രാജി നൽകുമെന്ന് സംയുക്ത പാർലമെൻററി സമിതി അദ്ധ്യക്ഷൻ ജഗദാംബിക പാൽ പറഞ്ഞു. വഖഫ് നിയമ ഭേദഗതിയിലെ പ്രധാന വ്യവസ്ഥകൾ മരവിപ്പിക്കേണ്ടി വന്നത് വൻ തിരിച്ചടിയായിരിക്കെ കോടതിയിൽ കൂടുതൽ രേഖകൾ നൽകാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ആദ്യ ദിവസം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് കൃത്യം ഉത്തരം നൽകാനായില്ല. ഇതാണ് തിരിച്ചടിക്ക് കാരണം എന്ന് ബിജെപിയിൽ ചിലർ കരുതുന്നു. ഇന്നലെ സർക്കാർ തന്നെ വഖഫ് സ്വത്തുക്കളിൽ മാറ്റം ഉണ്ടാകില്ല എന്ന ഉറപ്പ് നൽകി കോടതിയിൽ നിന്ന് ബില്ലിനെതിരായ ഉത്തരവ് വരുന്നത് ഒഴിവാക്കി. കേസ് അടുത്ത് പരിഗണിക്കുന്ന മേയ് അഞ്ചിനു മുമ്പ് വഖഫ് സ്വത്തുക്കളെക്കുറിച്ച് കേന്ദ്ര സർക്കാരിന് കിട്ടിയ പരാതികൾ കോടതിക്ക് കൈമാറാനാണ് നീക്കം. പലയിടത്തും ജനങ്ങളുടെ മൗലിക അവകാശങ്ങളെ ഇത് ബാധിച്ചിട്ടുണ്ടെന്നും അത്തരം കേസുകളിൽ ഇടപെടാനുള്ള അവകാശം സർക്കാരിന് നൽകണമെന്നും വാദിക്കും. മുനമ്പം നിവാസികൾ നൽകിയ പരാതിയും ഉൾപ്പെടുത്താനാണ് സാധ്യത.
