പുരോഗമനപരമായ ഭരണത്തോടുള്ള പിണറായിയുടെ സമർപ്പണവും ഫെഡറലിസത്തോടും മതേതരത്വത്തിനോടുമുള്ള പ്രതിബദ്ധതയും തമിഴ്‌നാടും കേരളവും തമ്മിലുള്ള ബന്ധത്തെ ശക്തമാക്കുന്നുവെന്ന് സ്റ്റാലിൻ
ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാളാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, പ്രിയ സഖാ പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നുവെന്നാണ് സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചത്. പുരോഗമനപരമായ ഭരണത്തോടുള്ള താങ്കളുടെ സമർപ്പണവും ഫെഡറലിസത്തോടും മതേതരത്വത്തിനോടുമുള്ള നമ്മുടെ പ്രതിബദ്ധതയും തമിഴ്‌നാടും കേരളവും തമ്മിലുള്ള ബന്ധത്തെ ശക്തമാക്കുന്നു. ഇരു സംസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കുകയും സാംസ്കാരിക ബന്ധങ്ങളും പൊതു താല്‍പര്യങ്ങളും ആഘോഷിക്കപ്പെടുകയും ചെയ്യട്ടെയെന്നും സ്റ്റാലിൻ കുറിച്ചു. പിണറായിക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും സന്തോഷവും നേരുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ മുഖ്യമന്ത്രിക്ക് 80 -ാം പിറന്നാൾ ദിനത്തിൽ ആശംസയുമായി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകൾ നേർന്നത്. 'കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ'- എന്നാണ് മോദി എക്സിൽ കുറിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം പിറന്നാളാണ് ഇന്ന്. പതിവു പോലെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ ജന്മദിനവും കടന്നു പോകുന്നത്. ഇന്നലെയാണ് രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്. 2016 ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേ ദിവസമായിരുന്നു പിറന്നാൾ ദിനത്തിലെ സസ്പെൻസ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 9 വർഷം പൂർത്തിയാകുകയാണ്.
വിശദ വിവരങ്ങൾ ഇങ്ങനെ
മുഖ്യമന്ത്രിക്കസേരയിലേക്ക് ആദ്യമായി ഇരിക്കും മുമ്പായിരുന്നു പിറന്നാൾ ദിനം പിണറായി ആദ്യമായി വെളിപ്പെടുത്തിയത്. മധുരം വിളമ്പിത്തുടങ്ങിയ ഭരണം പത്താവർഷത്തിലേക്ക് കടക്കുന്നു. 80 -ാം പിറന്നാളിലും പിണറായിക്ക് ആഘോഷങ്ങളൊന്നുമില്ല. അടുപ്പിച്ചടുപ്പിച്ചുള്ള സർക്കാറിൻറെ വാർഷികാഘോഷവും മുഖ്യമന്ത്രിയുടെ പിറന്നാളും അണികൾക്ക് നൽകുന്നത് ഇരട്ടിമധുരം. പാർട്ടിയും സർക്കാറുമെല്ലാം മുഖ്യമന്ത്രിയിലേക്ക് മാത്രമായി ചുരുങ്ങിപ്പോയ 9 വർഷമാണ് കടന്നുപോയത്. രാജ്യത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയിലൂടെ മൂന്നാം ഇടത് സർക്കാരെന്ന പ്രതീക്ഷ കേരളത്തിൽ നടപ്പിലാകുമോയെന്ന് അടുത്ത പിറന്നാൾ ദിനത്തിൽ കണ്ടറിയാം.


