'പകയുടെ രാഷ്ട്രീയത്തിൽ നിന്ന് ബിജെപി സമ്പൂർണ ഏകാധിപത്യത്തിലേക്ക്', ജനാധിപത്യത്തിന്റെ മരണമണിയെന്നും സ്റ്റാലിൻ
ജനാധിപത്യത്തിന്റെ മരണമണിയാണിതെന്നും ബിജെപി പകയുടെ രാഷ്ട്രീയത്തിൽ നിന്ന് സമ്പൂർണ ഏകാധിപത്യത്തിലേക്ക് മാറുകയാണെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
ചെന്നൈ : അപ്പീൽ നൽകാൻ സാവകാശം നൽകാതെ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ജനാധിപത്യത്തിന്റെ മരണമണിയാണിതെന്നും ബിജെപി പകയുടെ രാഷ്ട്രീയത്തിൽ നിന്ന് സമ്പൂർണ ഏകാധിപത്യത്തിലേക്ക് മാറുകയാണെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഈ മാറ്റം അപകടകരമായ വേഗത്തിലാണ്. ഇത്തരം ഏകാധിപധികളുടെ ഭാവി എന്താകുമെന്ന് ചരിത്രത്തിൽ വ്യക്തമാണെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: ബിജെപിക്കെതിരെ സംയുക്ത നീക്കവുമായി പ്രതിപക്ഷം
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ബിജെപിക്കെതിരെ പ്രതിപക്ഷം കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്. സർക്കാരിന്‍റേത് ഏകാതിപത്യ നടപടിയെന്ന് കോണ്‍ഗ്രസിനോട് വിയോജിച്ച് നിന്ന തൃണമൂൽ കോൺഗ്രസും സമാജ്‍വാദി പാര്‍ട്ടിയും കുറ്റപ്പെടുത്തി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നടപടിയെ അപലപിച്ചു. രാഹുൽ പിന്നോക്ക വിഭാഗങ്ങളെ അപമാനിക്കുന്നു എന്ന വിമർശനം ഉയർത്തിയാണ് ബിജെപിയുടെ പ്രതിരോധം. ജനാധിപത്യം അപകടത്തിലെന്ന ബാനർ ഉയര്‍ത്തി പാര്‍ലമെന്‍റിന് പുറത്ത് നടന്ന പ്രതിഷേധ മാർച്ചിലും യുപിഎ കക്ഷിക്കള്‍ക്കൊപ്പം ഇടത് എംപിമാരും ബിആർഎസും എഎപിയും പങ്കെടുത്തിരുന്നു.