രാജസ്ഥാനിലെ രാഷ്ട്രീയ നാടകം തുടരുന്നു; സച്ചിനൊപ്പമുള്ള എംഎല്‍എമാരെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി
സച്ചിൻ പൈലറ്റിനും ഒപ്പമുള്ള എംഎൽഎമാര്‍ക്കും എതിരെ ചൊവ്വാഴ്ച വൈകുന്നേരം വരെ നടപടിയെടുക്കരുതെന്ന് സ്‍പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
ജയ്‍പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ നാടകം പുതിയ രംഗങ്ങളിലേക്ക്. സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി. റിസോര്‍ട്ടില്‍ പൊലീസ് എത്തിയെങ്കിലും എംഎല്‍എമാരെ കാണാനാകാതെ പൊലീസ് മടങ്ങി. സച്ചിൻ പൈലറ്റിനും ഒപ്പമുള്ള എംഎൽഎമാര്‍ക്കും എതിരെ ചൊവ്വാഴ്ച വൈകുന്നേരം വരെ നടപടിയെടുക്കരുതെന്ന് സ്‍പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയെ എതിര്‍ത്തു എന്നത് അസാധുവാക്കാനുള്ള കാരണമല്ല എന്നായിരുന്നു സ്‍പീക്കറുടെ കാരണംകാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് രാജസ്ഥാൻ ഹൈക്കോടതിയിൽ സച്ചിൻ പൈലറ്റ് ഉയര്‍ത്തിയ വാദം. നിയമസഭ ചേരാതിരിക്കുമ്പോൾ വിപ്പിന് നിയമസാധുതയില്ല. സര്‍ക്കാരിനെ മറിച്ചിടാൻ ശ്രമിച്ചിട്ടില്ലെന്നും സച്ചിൻ പൈലറ്റിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. കേസിൽ തിങ്കളാഴ്ചയാണ് ഇനി വാദം തുടരുക. ചൊവ്വാഴ്ച വൈകിട്ടുവരെ സ്പീക്കറുടെ നടപടി തടഞ്ഞ ഹൈക്കോടതി തീരുമാനം സച്ചിൻ പൈലറ്റ് ക്യാമ്പിന് ആശ്വാസമായി.