രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം കേന്ദ്ര സർക്കാർ പരീക്ഷിച്ചു. പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് വേഗത്തിൽ മുന്നറിയിപ്പ് നൽകാനാണ് ഈ സംവിധാനം. 

ദില്ലി : രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ. കോടികണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ടുകൾ ലഭിച്ചു. മൊബൈൽ ഫോണിൽ അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രകൃതി ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തിൻ്റെ ഭാഗമായിട്ടാണ് ട്രയൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ 'സി-ഡോട്ട്' വികസിപ്പിച്ചെടുത്ത അത്യാധുനിക പ്ലാറ്റ്‌ഫോമാണ് 'സചേത്'. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ നിർദ്ദേശിച്ച കോമൺ അലർട്ടിംഗ് പ്രോട്ടോക്കോൾ' അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംവിധാനം ഇപ്പോൾ പ്രവർത്തനസജ്ജമാണ്. പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ചുഴലിക്കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് തത്സമയം വിവരം നൽകാൻ ഇതിലൂടെ സാധിക്കും.

സാധാരണ എസ്എംഎസ് സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ ഫോൺ സൈലന്റ് മോഡിലോ 'ഡു നോട്ട് ഡിസ്റ്റർബ്' മോഡിലോ ആണെങ്കിൽ പോലും, ഈ മുന്നറിയിപ്പ് എത്തുമ്പോൾ ഫോൺ ഉച്ചത്തിൽ ശബ്ദിക്കുകയും സ്ക്രീനിൽ സന്ദേശം തെളിയുകയും ചെയ്യും. 19-ലേറെ ഇന്ത്യൻ ഭാഷകളിൽ ഈ സന്ദേശങ്ങൾ ലഭ്യമാണ്. ഇതുവരെ വിവിധ ദുരന്തനിവാരണ അതോറിറ്റികൾ വഴി 1,340 കോടിയിലേറെ ജാഗ്രതാ സന്ദേശങ്ങൾ ഈ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.