ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിൽ കരയിൽ കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴയാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്നത്. മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിൽ കരയിൽ കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വടക്കൻ മ്യാന്മാർ തീരവും കൊടുങ്കാറ്റിന്റെ പരിധിയിൽ ഉൾപ്പെടും. അഞ്ചു ലക്ഷം പേരെ ബംഗ്ളാദേശ് ഇതിനോടകം ഒഴിപ്പിച്ചു. മ്യാൻമർ എല്ലാ വിമാന സർവീസുകളും നിർത്തി വച്ചു. ഇന്ത്യയിൽ പശ്ചിമ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ജാഗ്രതാ നിർദേശം. ത്രിപുര, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ, അസം സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ദേശീയ ദുരന്ത നിവാരണ സേനാ സംഘം ക്യാമ്പ് ചെയ്യുകയാണ്. തീരദേശ മേഖലകളിൽ സംഘം ബോധവൽക്കരണം നടത്തി.