വീട്ടുകാർ പരാതി നൽകുകയോ അനിഷ്ടസംഭവങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് മാധ്യമ സമ്മർദത്തിന് വഴങ്ങരുത് എന്നും കോടതി ചൂണ്ടിക്കാട്ടി

കോയമ്പത്തൂർ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മോദിയുടെ കോയമ്പത്തൂരിൽ നടത്തിയ റോഡ് ഷോക്കെതിരെ കേസെടുത്ത പൊലീസിന് കോടതിയുടെ അതിരൂക്ഷ വിമർശനം. കുട്ടികൾ റോഡരികിൽ നിൽക്കുന്നത് ക്രിമിനൽ കുറ്റം ആകുന്നതെങ്ങനെയെന്ന് ചോദിച്ച കോടതി കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചതായി കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

നന്നായി ഗൃഹപാഠം ചെയ്തിട്ട് വരൂ എന്ന് പോലീസിനോട് കോടതി പറഞ്ഞു. വീട്ടുകാർ പരാതി നൽകുകയോ അനിഷ്ടസംഭവങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് മാധ്യമ സമ്മർദത്തിന് വഴങ്ങരുത് എന്നും കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതുവരെ കേസിൽ തുടർ നടപടികൾ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.

സായ് ബാബ വിദ്യാലയം സ്‌കൂൾ മാനേജ്‍മെന്റിനെതിരെയാണ് സായ് ബാബ കോളനി പൊലീസ് കേസെടുത്തത്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയിലായിരുന്നു നടപടി. ശ്രീ സായി ബാബ എയ്‌ഡഡ് മിഡിൽ സ്കൂളിലെ 50-തോളം കുട്ടികൾ യൂണിഫോം ധരിച്ച് റോഡ് ഷോയിൽ നിൽക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തക എക്സിൽ പോസ്റ്റ്‌ ചെയ്തിരുന്നു. വിദ്യാര്‍ത്ഥികൾക്കൊപ്പം റാലിയിൽ പങ്കെടുത്ത അധ്യാപകര്‍ക്കെതിരെയും നടപടിക്ക് സ്കൂൾ മാനേജ്മെന്റിന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികൾ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. പിന്നാലെ അന്വേഷണം തുടങ്ങുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്