എന്‍ഡിഎ 300 ന് മുകളില്‍ സീറ്റുകള്‍ ഉറപ്പിക്കുകയും മോദി തരംഗം ആഞ്ഞടിക്കുകയും ചെയ്തതിന് പിന്നാലെയാണ് തന്‍റെ പേരിനൊപ്പമുള്ള 'കാവല്‍ക്കാര'നെ മോദി എടുത്തുമാറ്റിയത്. 

ദില്ലി: തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായതോടെ ട്വിറ്ററിലെ ചൗക്കിദാര്‍ എന്ന വിശേഷണം എടുത്തുമാറ്റി നരേന്ദ്രമോദി. ചൗക്കിദാർ അഥവാ കാവൽക്കാരൻ എന്ന വിശേഷണത്തെ അടുത്ത തലത്തിലേക്ക് എത്തിക്കേണ്ട സമയമാണ് ഇതെന്നും മോദി ട്വീറ്റിലൂടെ അറിയിച്ചു. ചൗക്കിദാർ വിശേഷണം തന്‍റെ ട്വിറ്റർ നാമത്തിൽ നിന്ന് മാത്രമാണ് എടുത്തു മാറ്റുന്നതെന്നും ഇത് തന്‍റെ അവിഭാജ്യ ഘടകമായി അവശേഷിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. 

Scroll to load tweet…

രാഹുല്‍ ഗാന്ധിയുടെ മോദിക്കെതിരായ 'ചൗകിദാര്‍ ചോര്‍ ഹെ' അഥവാ 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന ക്യാംപയിന് മറുപടിയായാണ് ബിജെപി നേതാക്കള്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പേരിനൊപ്പം ചൗകിദാര്‍ എന്ന് ചേര്‍ത്ത് തുടങ്ങിയത്. ഇപ്പോള്‍ 300 ന് മുകളില്‍ സീറ്റുകള്‍ ഉറപ്പിച്ച് മോദി തരംഗം ആഞ്ഞടിച്ചതിന് പിന്നാലെയാണ് തന്‍റെ പേരിനൊപ്പമുള്ള 'കാവല്‍ക്കാര'നെ മോദി എടുത്തുമാറ്റിയത്. 

തെരഞ്ഞെടുപ്പ് റാലികളിലെല്ലാം 'മേം ഭീ ചൗക്കിദാര്‍' എന്ന് ആവര്‍ത്തിച്ചാണ് മോദി പ്രസംഗിച്ചിരുന്നത്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും മറ്റ് ബിജെപി നേതാക്കളും ചൗകിദാര്‍ എന്ന് ട്വിറ്ററില്‍ പേരിനൊപ്പം ചേര്‍ത്തിരുന്നു. അപ്പോഴും കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആരോപിച്ചുകൊണ്ടേയിരിക്കുകയായിരുന്നു രാഹുല്‍. സോഷ്യല്‍ മീഡിയയില്‍ രാഹുലിന്‍റെ ക്യാംപയിനെ പിന്‍പറ്റി മോദിക്കെതിരെ ട്രോളുകളും നിറഞ്ഞിരുന്നു.