'അദ്ദേഹത്തിന്റെ പോരാട്ടം ദശലക്ഷങ്ങൾക്ക് പ്രതീക്ഷ നൽകി'; അംബേദ്കർ ഓർമ്മദിനത്തിൽ മോദി
പ്രധാനമന്ത്രിക്കൊപ്പം രാഷ്ട്രപതി ദ്രൗപതി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും പാർലമെന്റ് മന്ദിരത്തിൽ പുഷ്പാജ്ഞലി അർപ്പിച്ചു.
ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി ആർ അംബേദ്കറിനെ ഓർമ്മദിനത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പോരാട്ടം ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രത്യാശ നൽകിയെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം രാഷ്ട്രപതി ദ്രൗപതി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും പാർലമെന്റ് മന്ദിരത്തിൽ പുഷ്പാജ്ഞലി അർപ്പിച്ചു.
'ഡോ. ബാബാസാഹേബ് അംബേദ്കറിന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുകയും നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ മാതൃകാപരമായ സേവനം അനുസ്മരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകി, ഇന്ത്യയ്ക്ക് ഇത്രയും വിപുലമായ ഒരു ഭരണഘടന നൽകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഒരിക്കലും മറക്കാനാവില്ല.' പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
അതേ സമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കോൺഗ്രസാണ് പരാതി നൽകിയത്. ബിജെപി പതാകയും കാവി സ്കാർഫും ധരിച്ച് റാണിപ്പിലെ പോളിംഗ് ബൂത്തിലേക്ക് ആളുകൾക്കൊപ്പം മോദി പദയാത്ര നടത്തിയെന്ന് സംസ്ഥാന കോൺഗ്രസ് യൂണിറ്റ് ലീഗൽ സെൽ ചെയർമാൻ യോഗേഷ് റവാണി നൽകിയ പരാതിയിൽ ആരോപിച്ചു.
പ്രധാനമന്ത്രി മോദിക്ക് പോളിംഗ് ബൂത്തിന്റെ ഗേറ്റിൽ തന്നെ ഇറങ്ങാമായിരുന്നു. പക്ഷേ, അദ്ദേഹം ബൂത്ത് എത്തും മുമ്പേ ഇറങ്ങി നടക്കുകയും വഴിയിൽ ആളുകളുമായി സംവദിക്കുകയും ചെയ്തെന്നും പരാതിക്കാരൻ പറഞ്ഞു. ചട്ടം ലംഘിച്ച് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുകയും വോട്ടെടുപ്പ് ദിവസം വോട്ടർമാരെ സ്വാധീനിക്കുകയുമാണ് മോദി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു.