മോദിയുടെ അമേരിക്കൻ സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്ന് ശശി തരൂർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശശി തരൂർ എംപി. നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്ന് ശശി തരൂർ പറഞ്ഞു. ഉഭയകക്ഷി ചർച്ചയിൽ പ്രധാന വിഷയങ്ങൾ ഉന്നയിക്കാനായെന്നും തരൂർ പറഞ്ഞു. അതേസമയം മോദിയുടെ യുഎസ് സന്ദർശനത്തിന്‍റെ ഫലപ്രാപ്തിയിൽ കോൺഗ്രസ് ഇന്നലെ വലിയ സംശയം ഉന്നയിച്ചിരുന്നു. 

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടിയിൽ തെറ്റില്ലെന്നും ശശി തരൂർ പറഞ്ഞു. എന്നാൽ അവരെ കൊണ്ടുവരുന്ന രീതി സംബന്ധിച്ച് ഉറപ്പൊന്നും ലഭിക്കാത്തതിലാണ് നിരാശയെന്നും ശശി തരൂർ വ്യക്തമാക്കി. വിലങ്ങും ചങ്ങലയുമണിയിച്ച് കൊണ്ടുവരുന്നതിനോടാണ് എതിർപ്പെന്ന് തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. 

അതേസമയം രാഹുൽ ഗാന്ധി മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അദാനിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മോദി മറുപടി പറഞ്ഞില്ലെന്ന് വിമർശിച്ചു. രാഷ്ട്രനിർമാണത്തെ കുറിച്ചാണ് സംസാരിക്കാൻ വന്നതെന്നും വ്യക്തിയെ കുറിച്ചല്ലെന്നുമാണ് മോദി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. വ്യക്തിപരമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്നും മോദി മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം അദാനിക്ക് നൽകുന്ന സേവനങ്ങൾ മോദിക്ക് രാഷ്ട്ര നിർമ്മാണമാണെന്നും രാജ്യസമ്പത്ത് കൊള്ളയടിച്ചതും അഴിമതിയും എങ്ങനെ അദാനിക്കെതിരായ വ്യക്തിപരമായ കേസാകുമെന്നും രാഹുൽ ഗാന്ധി തിരിച്ചടിച്ചു.

മോദി-ട്രംപ് കൂടിക്കാഴ്ചയിൽ സുപ്രധാന പ്രഖ്യാപനം; മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും

YouTube video player