ദില്ലിയില്‍ രാക്ഷസന്മാര്‍ പ്രവേശിച്ചിരിക്കുകയാണെന്നും അക്രമികളെ പിടികൂടി ജയിലില്‍ അടയ്ക്കുമെന്നും ദില്ലി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ. 

ദില്ലി: അക്രമം അഴിച്ചുവിട്ടത് ദില്ലിയിലെ ജനങ്ങളല്ലെന്നും രാക്ഷസന്മാര്‍ നഗരത്തില്‍ പ്രവേശിച്ചിരിക്കുകയാണെന്നും ദില്ലി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ. ദില്ലിയില്‍ തുടരുന്ന അക്രമ സംഭവങ്ങളില്‍ ട്വിറ്ററിലൂടെയാണ് സിസോദിയ പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'രാക്ഷസന്മാര്‍ ദില്ലിയില്‍ എത്തിയതായാണ് തോന്നുന്നത്. ഇത് ദില്ലിയിലെ സാധാരണ ജനങ്ങളല്ല. ഏത് മതത്തിലോ ജാതിയിലോ പെട്ടവരാണെങ്കിലും ഏത് പ്രദേശത്ത് നിന്ന് വന്നവരാണെങ്കിലും അവരെ ഉടന്‍ തന്നെ പിടികൂടി ജയിലിലടയ്ക്കും. കര്‍ശനമായ ശിക്ഷാ നടപടികള്‍ നല്‍കും'- സിസോദിയ ട്വീറ്റ് ചെയ്തു. 

സംഘര്‍ഷം തുടരുന്ന ദില്ലിയില്‍ സമാധാന ആഹ്വാനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും മന്ത്രിമാരും മൗന പ്രാര്‍ത്ഥന നടത്തിയിരുന്നു. ദില്ലിയില്‍ അക്രമസംഭവങ്ങള്‍ കൂടുതല്‍ ഇടത്തേക്ക് വ്യാപിക്കുന്നതിനിടെയാണ് കെജ്‍രിവാള്‍ സമാധാന ആഹ്വാനവുമായി രാജ്‍ഘട്ടില്‍ മൗന പ്രാര്‍ത്ഥന നടത്തിയത്. അതേസമയം ദില്ലിയില്‍ മരണസംഖ്യ പതിനൊന്നായി ഉയര്‍ന്നു. രാത്രിയിലും അക്രമം തുടരുകയാണ്. കലാപബാധിത മേഖലയായ വടക്കുകിഴക്കൻ ദില്ലിയിലെ സ്കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കും. കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസമാണ് ദില്ലിയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.