കൊവിഡ് ആശങ്ക ഒഴിയാതെ രാജ്യം; മഹാരാഷ്ട്രയില്‍ 37000 ത്തിലേറെ രോഗികള്‍, തമിഴ്നാട്ടില്‍ 22000 കടന്നു
395 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഗുജറാത്തിൽ രോഗികൾ 12000 കടന്നു.
ചെന്നൈ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും രോഗബാധിതര്‍ ഇരട്ടിക്കുന്നു. മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 37136 ആയി. ഇന്ന് 2127 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1202 പേർ രോഗമുക്തി നേടി. മുംബൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 22,563 ആയി. ഇന്ന് 43 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 800 ആയി. മുംബൈയിൽ നിയന്ത്രണങ്ങൾക്കായി അർധസൈനികരെ നിയോഗിച്ചു.
ധാരാവി, അന്ധേരി ഉള്‍പ്പടെ മുംബൈയിലെ അഞ്ച് ഹോട്ട്സ്പോട്ടുകളിലും കൊവിഡില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 395 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഗുജറാത്തിൽ രോഗികൾ 12000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 12,14 ആയി. 719 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം ദക്ഷിണേന്ത്യയിലെ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് തമിഴ്‍നാട്. തമിഴ്നാട്ടില്‍ 688 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതർ 12488 ആയി. ചെന്നൈയിൽ ഇന്ന് മാത്രം 552 പേർ കൊവിഡ് ബാധിതരായി. തമിഴ്നാട്ടിലെ കടലൂരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിൽ നിന്ന് തിരിച്ചെത്തിയ ആൾക്ക്.
കോയമ്പേട് നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവരെ തിരിച്ചറിയാനാണ് ശ്രമം. ചേരികളിൽ രോഗലക്ഷണമില്ലാത്ത പുതിയ രോഗികൾ. ഒരു ലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്ന കണ്ണകി നഗറിൽ കൊവിഡ് ബാധിതർ 45 ആയി. ഇതുവരെ രോഗവ്യാപനം കുറവായിരുന്ന ദക്ഷിണ ചെന്നൈയിലും പുതിയ രോഗികള്‍ ഉണ്ടായിരിക്കുകയാണ്. ആശങ്ക ഉയരുമ്പോഴും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയതോടെ പലയിടങ്ങളിലും ജനം കൂട്ടത്തോടെ തെരുവിലിറങ്ങുകയാണ്.