തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വര്‍ധനവ്; രാജ്യത്ത് ഇതിനോടകം നടന്നത് ഒന്നര കോടിയിലേറെ പരിശോധന
ആകെ പരിശോധനയുടെ മൂന്നിലൊന്നും നടന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സാംപിളുകള്‍ പോസിറ്റീവാകുന്നത് ആശങ്ക ഉയര്‍ത്തുന്നു.
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലെ കുതിപ്പിന് കാരണം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ രോഗവ്യാപനം. ആകെ പരിശോധനയുടെ മൂന്നിലൊന്നും നടന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സാംപിളുകള്‍ പോസിറ്റീവാകുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഒന്നരകോടിയിലധികം പരിശോധന ഇതിനോടകം രാജ്യത്ത് നടന്നു കഴിഞ്ഞു.
ഇതില്‍ 53 ലക്ഷത്തില്‍ പരം സാംപിളുകളാണ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം പരിശോധിച്ചത്. അതായത് ആകെ പരിശോധനയുടെ മൂന്നിലൊന്ന്. തുടക്കം മുതൽ പരിശോധനയിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായിരുന്നു മുന്നിൽ. ഇപ്പോൾ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നത് ഉയർന്ന വൈറസ് വ്യാപനത്തിന്‍റെ സൂചനയാണ്.
രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുന്ന തമിഴ്‍നാട്ടില്‍ 20 ലക്ഷത്തില്‍ പരം സാംപിളുകള്‍ ഇതിനോടകം പരിശോധിച്ച് കഴിഞ്ഞു. മൂന്ന് ലക്ഷത്തിന് മുകളിൽ രോഗ ബാധിതരുള്ള മഹാരാഷ്ട്രയില്‍ 16 ലക്ഷത്തില്‍ പരം സാമ്പിളുകളാണ് പരിശോധിച്ചത്. മറ്റ് എല്ലാ സംസ്ഥാനങ്ങളിലായി 80 ലക്ഷത്തിലധികം പരിശോധനകള്‍ നടന്നു. അതായത് ആകെ പരിശോധനയുടെ 50 ശതമാനത്തിലധികം. എന്നാൽ ഈ സംസ്ഥാനങ്ങളിലാകെ രാജ്യത്തെ മൂന്നിലൊന്ന് രോഗികളേ ഇപ്പോഴുള്ളു.