ഹൈദരാബാദിന് സമീപം രംഗറെഡ്ഡി ജില്ലയിലെ യാചാരം ഗ്രാമത്തിൽ നൂറിലധികം തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്നതായി പരാതി. ഗ്രാമത്തിലെ സർപഞ്ചിന്റെയും സഹായികളുടെയും നിർദ്ദേശപ്രകാരമാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു.
ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള രംഗറെഡ്ഡി ജില്ലയിലെ യാചാരം ഗ്രാമത്തിൽ 100 തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊലപ്പെടുത്തിയതായി ആരോപണം. തെലങ്കാനയിലെ മൂന്ന് ജില്ലകളിലായി 500-ലധികം നായ്ക്കളെ കൂട്ടക്കൊല ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കൂട്ടക്കൊലപാതകം. ഗ്രാമത്തിലെ സർപഞ്ചിന്റെയും സഹായികളുടെയും നിർദ്ദേശപ്രകാരം പ്രൊഫഷണലുകളാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സംശയിക്കുന്നു. നായ്ക്കളുടെ ശവശരീരങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ല.
കാമറെഡ്ഡിയിൽ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്തതിന് ആറ് സർപഞ്ചുമാർക്കെതിരെ കേസെടുത്തിരുന്നു. സ്‌ട്രേ ആനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിലെ മുദവത് പ്രീതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഗ്രാമ സർപഞ്ച് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ (പിസിഎ) നിയമത്തിലെ ബിഎൻഎസ് സെക്ഷൻ 325, സെക്ഷൻ 3(5), സെക്ഷൻ 11(1)(എ)(ഐ) എന്നിവ പ്രകാരം ലോക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒരു വാർഡ് അംഗത്തെയും ഗ്രാമ സെക്രട്ടറിയെയും പ്രതികളാക്കി കേസെടുത്തിട്ടുണ്ട്.
ജനുവരി 19 നാണ് സംഭവം. മൃതദേഹങ്ങൾ ഗ്രാമത്തിന് പുറത്ത് കുഴിച്ചിട്ടിരിക്കാനാണ് സാധ്യത. കേസ് വിശദമായി അന്വേഷിച്ചുവരികയാണ്. നായ്ക്കളുടെ ജഡങ്ങൾ എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് യാചാരം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എ നന്ദീശ്വർ റെഡ്ഡി പറഞ്ഞു. കാണാതായ നായ്ക്കളെ എവിടെയാണെന്ന് ഗ്രാമ പ്രതിനിധികൾ ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതായി പ്രീതി പരാതിയിൽ അവകാശപ്പെട്ടു.
