കൊവിഡ് മൂലം വികസ്വര രാജ്യങ്ങളിലെ കുട്ടികളിലെ മരണ നിരക്ക് വർദ്ധിക്കാൻ സാധ്യത: ലോകബാങ്ക്
പകർച്ചവ്യാധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കൃത്യമായ വിദ്യഭ്യാസം ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഭാവിയിൽ വികസ്വര രാജ്യങ്ങളിൽ വളരെ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാഷിംഗ്ടൺ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വികസ്വര രാജ്യങ്ങളിലെ കുട്ടികളിലെ മരണനിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ലോകബാങ്കിന്റെ വെളിപ്പെടുത്തൽ. ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മൽപാസ് ആണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. 'ആരോഗ്യരംഗത്തെ സേവനത്തിലെ കുറവും ഭക്ഷണ ലഭ്യത കുറയുന്നതും മൂലം ശിശുമരണ നിരക്ക് 45 ശതമാനം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.' അന്താരാഷ്ട്ര നാണയനിധി വാർഷിക യോഗത്തിന് മുന്നോടിയായി നടന്ന വിർച്വൽ യോഗത്തിൽ മൽപാസ് പറഞ്ഞു. വരുംവർഷങ്ങളിലും ഈ മരണനിരക്കിൽ വർദ്ധനവുണ്ടാകാനുളള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പകർച്ചവ്യാധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കൃത്യമായ വിദ്യഭ്യാസം ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഭാവിയിൽ വികസ്വര രാജ്യങ്ങളിൽ വളരെ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനത്തെ തുടർന്ന് 1.6 ബില്യൺ കുട്ടികളാണ് വികസ്വര രാജ്യങ്ങളിലെ സ്കൂളിൽ നിന്നും പുറത്തു പോയതെന്നും മൽപാസ് വ്യക്തമാക്കി. രാജ്യങ്ങളിൽ വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുത്താൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ലോകബാങ്ക് അറിയിച്ചു.