മധ്യപ്രദേശിലെ വിമത എംഎല്‍എമാരില്‍ ഏറിയ പങ്കും തിരികെയെത്തും; ഡി കെ ശിവകുമാര്‍
ഇവരെ തിരികെയെത്തിക്കും ഇതിനായുള്ള വഴികള്‍ തേടുന്നുണ്ട്. ഈ പ്രശ്നം ഒരുപാട് മുന്നോട്ട് പോകുമെന്ന് കരുതുന്നില്ലെന്നും ശിവകുമാര്‍
ദില്ലി: ബെംഗളുരുവിലുള്ള മധ്യപ്രദേശിലെ വിമത എംഎല്‍എമാരില്‍ ഏറിയ പങ്കും തിരികെയെത്തുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായി ഡി കെ ശിവകുമാര്‍. എംഎല്‍എമാരെ ജ്യോതിരാദിത്യ സിന്ധ്യ തെറ്റിധരിപ്പിച്ചതാണെന്നാണ് കോണ്‍ഗ്രസ് നേതാവായ ശോഭാ ഒസ അവകാശപ്പെട്ടത്. ഇവരെല്ലാം തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നുമാണ് വാദം. ബിജെപിയിലേക്ക് പോകുന്നതിനോട് ഇവര്‍ ക്ഷുഭിതരാണെന്നും ശോഭ ഒസ നേരത്തെ ഭോപ്പാലില്‍ പറഞ്ഞിരുന്നു.
19 എംഎല്‍എമാര്‍ കര്‍ണാടകയില്‍ പൊലീസ് കസ്റ്റഡിയിലാണുള്ളതെന്നും ഡി കെ ശിവകുമാര്‍ എന്‍ ഡി ടിവിയോട് പറഞ്ഞു. ഇവരെ തിരികെയെത്തിക്കും ഇതിനായുള്ള വഴികള്‍ തേടുന്നുണ്ട്. ഈ പ്രശ്നം ഒരുപാട് മുന്നോട്ട് പോകുമെന്ന് കരുതുന്നില്ലെന്നും ശിവകുമാര്‍ പറയുന്നു. സര്‍ക്കാര്‍ അപകടത്തിലല്ലെന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. പോയവരെ ഒരു മീറ്റിംഗിന് എന്ന് പറഞ്ഞാണ് കൊണ്ടുപോയതെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നുണ്ട്.
സിന്ധ്യയെ അനുകൂലിച്ച് കോൺഗ്രസിൽ കൂട്ടരാജി, എല്ലാത്തിനും മോദിയെ പഴിച്ച് രാഹുൽ
230 അംഗ നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിനുണ്ടായിരുന്നത് 120 എംഎല്‍എമാരായിരുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായത് 116 എംഎല്‍എമാരാണ്. നിലവില്‍ രാജി നല്‍കിയ 21 എംഎല്‍എമാരുടെ രാജി സ്വീകരിച്ചാല്‍ കേവല ഭൂരിപക്ഷം 104ായി ചുരുങ്ങും. ആ സാഹചര്യത്തില്‍ ബിജെപിക്ക് 107 എംഎല്‍എമാരും കോണ്‍ഗ്രസിന് 100 എംഎല്‍എമാരുമാണ് ഉണ്ടാവുക. സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിലരുടേയും പിന്തുണയോടെയാണ് കോണ്‍ഗ്രസിന് 100 എംഎല്‍എമാരുണ്ടാവുക.
മധ്യപ്രദേശ്: കമല്‍നാഥ് സര്‍ക്കാര്‍ രാജിവയ്ക്കില്ല; പ്രതിസന്ധി മറികടക്കാൻ സമിതി
അതേസമയം കര്‍ണ്ണാടക കോണ്‍ഗ്രസ് തലപ്പത്ത് ഡികെ ശിവകുമാറിനെ നിയമിച്ചു. കര്‍ണ്ണാടക നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് സിദ്ധരാമയ്യ തുടരും. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിടുമ്പോള്‍ ശിവകുമാറിനെ പോലെയുള്ള നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കി കൂടെ തന്നെ നിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.