ജന്മം കൊണ്ട് അൽബേനിയൻ ആയിരുന്നു എങ്കിലും, ഇന്ത്യയെ തന്റെ കർമ്മഭൂമിയാക്കി മാറ്റിയ ആ വനിതയുടെ കരസ്പർശമേറ്റതുകൊണ്ട് മാത്രം സൗഖ്യത്തിലേക്ക് മടങ്ങിയെത്തിയത് പതിനായിരക്കണക്കിന് ആലംബഹീനരാണ്
ദില്ലി: ആലംബഹീനരുടെ സേവനത്തിനായി ഒരായുഷ്കാലം മുഴുവൻ ഉഴിഞ്ഞുവെച്ച മദർ തെരേസയുടെ ജന്മദിനമാണ് ഇന്ന്. ദയാവായ്പ്പ്, നിസ്വാർത്ഥ സേവനം - ഈ രണ്ടു വാക്കുകൾക്കും ഒരു ആൾരൂപമുണ്ടെങ്കിൽ അതിന്റെ പേര് മദർ തെരേസ എന്നാവും. ജന്മം കൊണ്ട് അൽബേനിയൻ ആയിരുന്നു എങ്കിലും, ഇന്ത്യയെ തന്റെ കർമ്മഭൂമിയാക്കി മാറ്റിയ ആ വനിതയുടെ കരസ്പർശമേറ്റതുകൊണ്ട് മാത്രം സൗഖ്യത്തിലേക്ക് മടങ്ങിയെത്തിയത് പതിനായിരക്കണക്കിന് ആലംബഹീനരാണ്.
1929 -ൽ അയർലണ്ടിൽ നിന്ന് മതപഠനം പൂർത്തിയാക്കി, കൊൽക്കത്തയിലെ ലൊറേറ്റോ കോൺവെന്റിലെത്തിയ സിസ്റ്റർ തെരേസ, 1948 -ൽ പട്നയിലെ ഹോളി ഫാമിലി ആശുപത്രിയിൽ നിന്ന് നഴ്‌സിംഗ് പഠിച്ചിറങ്ങുന്നത്. അതിനുപിന്നാലെ, നീല ബോർഡറുള്ള വെള്ളസാരി ധരിച്ചുകൊണ്ട് അവർ മുഴുവൻ സമയ സന്നദ്ധ സേവനത്തിനിറങ്ങിയപ്പോൾ, സമാനമനസ്കരായ സിസ്റ്റർമാർ കൂട്ടുചെന്നു. 1950 ഒക്ടോബർ ഏഴിന്, സേവനമാർഗ്ഗത്തിലെ മദർ തെരേസയുടെ പരിശ്രമങ്ങൾക്ക് വത്തിക്കാന്റെ ഔദ്യോഗിക അനുമതിയുമെത്തി. അത് മിഷനറീസ് ഓഫ് ചാരിറ്റി എന്ന സഭയുടെ ആരംഭമായിരുന്നു.
വളരെ പെട്ടെന്ന് തന്നെ, 105 രാജ്യങ്ങളിൽ 671 സ്ഥാപനങ്ങൾ നടത്തുന്ന വലിയൊരു പ്രസ്ഥാനമായി അത് മാറി. 1979 -ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം. 80 -ൽ ഭാരത് രത്ന. അശരണരുടെയും, അഗതികളുടെയും, കുഷ്ഠരോഗികളുടെയും ഇടയിൽ സുദീർഘകാലം പ്രവർത്തിച്ച ആ പുണ്യാത്മാവ് ഒടുവിൽ 1997 സെപ്റ്റംബർ അഞ്ചിന് നമ്മെ വിട്ടുപോയത്. നമ്മളെല്ലാം സഹജീവികളാണ് എന്ന ബോധ്യമാണ് സമാധാനത്തിന്റെ അടിസ്ഥാനം എന്ന് പഠിപ്പിച്ച മദർ തെരേസ തുടങ്ങിവെച്ച സ്ഥാപനങ്ങൾ ഇന്നും നിരവധി അഗതികൾക്ക് ആശ്രയമാണ്.
