തൃണമൂലിലേക്ക് തിരിച്ചെത്തി മുകുൾ റോയ്, സ്വീകരിച്ച് മമത, ബിജെപിക്ക് തിരിച്ചടി
തൃണമൂൽ കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായ മുകുൾ റോയ് ഒരുകാലത്ത് തൃണമൂൽ കോണ്‍ഗ്രസിൽ രണ്ടാമനായിരുന്നു. മമത ബാനര്‍ജിയുടെ മരുമകൻ അഭിഷേക് ബാനര്‍ജിയുടെ ഉയര്‍ച്ചയിൽ പ്രതിഷേധിച്ചാണ് 2017ൽ പാര്‍ടി വിട്ടത്.
ദില്ലി: ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ മുകുൾ റോയ് തൃണമൂൽ കോണ്‍ഗ്രസിലേക്ക് മടങ്ങി. കൊൽക്കത്തയിൽ മമത ബാനര്‍ജി മുകുൾ റോയിയെ പാര്‍ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയിൽ നിന്ന് കൂടുതൽ പേര്‍ പുറത്തുവരുമെന്ന് മുകുൾ റോയ് വ്യക്തമാക്കി.
തൃണമൂൽ കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായ മുകുൾ റോയ് ഒരുകാലത്ത് തൃണമൂൽ കോണ്‍ഗ്രസിൽ രണ്ടാമനായിരുന്നു. മമത ബാനര്‍ജിയുടെ മരുമകൻ അഭിഷേക് ബാനര്‍ജിയുടെ ഉയര്‍ച്ചയിൽ പ്രതിഷേധിച്ചാണ് 2017ൽ പാര്‍ടി വിട്ടത്. ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷനായി മാറിയ മുകുൾ റോയിയുടെ വരവ് 2019ൽ പാര്‍ടിയെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചു.
ശാരദ ചിട്ടി തട്ടിപ്പുകേസിലെ അന്വേഷണത്തിന് ശേഷമുള്ള സമ്മര്‍ദ്ദവും മുകുൾ റോയ് തൃണമൂൽ വിടാനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കിയതോടെയാണ് മുകുൾ റോയ് ബിജെപിയുമായി തെറ്റുന്നത്. ഇന്ന് കൊൽക്കത്തയിലെ തൃണമൂൽ കോണ്‍ഗ്രസ് ആസ്ഥാനത്ത് മമത ബാനര്‍ജിക്കൊപ്പം വാര്‍ത്ത സമ്മേളനത്തിൽ പങ്കെടുത്ത മുകുൾ റോയ് ബിജെപിയിൽ ഇനി അധികംപേര്‍ക്ക് നിൽക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കി.
ബിജെപി മുതിര്‍ന്ന നേതാക്കളെ അപമാനിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇതെന്ന് മമത ബാനര്‍ജിയും പറഞ്ഞു. മുകുൾ റോയ് പോയതിൽ അസാധാരണമായി ഒന്നും ഇല്ല എന്നതായിരുന്നു ബിജെപിയുടെ പ്രതികരണം. ബംഗാളിൽ ബിജെപി കൊണ്ടുപോയ ഇടംകൂടി തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന തൃണമൂൽ കോണ്‍ഗ്രസിന് മുകുൾ റോയ് തിരിച്ചെത്തിയതിന്‍റെ ഈ കാഴ്ചകൾ വലിയ രാഷ്ട്രീയ നേട്ടമായി