ഫ്ലാറ്റ് വാങ്ങിയവരുടെ അനുവാദം തേടിയതിന് ശേഷമാണ് കെട്ടിടം കൊവിഡ് രോഗികളെ ചികിത്സിക്കാനായി നല്‍കിയതെന്ന് സാങ്‌വി വ്യക്തമാക്കി. 

മുംബൈ: പുതുതായി നിർമ്മിച്ച 19 നിലകളുള്ള ആഡംബര ഫ്ലാറ്റ് കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി വ്യവസായി. മുംബൈ സ്വദേശിയായ മെഹുല്‍ സാങ്‌വി എന്നയാളാണ് സഹായവുമായി രം​ഗത്തെത്തിയത്. ഷീജി ശരണ്‍ ഡെവലപ്പേഴ്‌സ് എന്ന സ്ഥാപന ഉടമയാണ് ഇദ്ദേഹം. മുംബൈ മാലാടിലെ എസ്വി റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

130 ഫ്ലാറ്റുകൾ അടങ്ങിയ 19 നില കെട്ടിടം എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് കൈമാറാന്‍ ഒരുങ്ങുമ്പോഴായിരുന്നു കൊവിഡ് മഹാമാരി മുംബൈയെ കീഴ്പ്പെടുത്തിയത്. ഫ്ലാറ്റ് വാങ്ങിയവരുടെ അനുവാദം തേടിയതിന് ശേഷമാണ് കെട്ടിടം കൊവിഡ് രോഗികളെ ചികിത്സിക്കാനായി നല്‍കിയതെന്നും സാങ്‌വി വ്യക്തമാക്കി. 

നിലവിൽ 300 കൊവിഡ് രോ​ഗികളെ ഫ്ലാറ്റിലേക്ക് മാറ്റിയതായി ലൈവ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ഫ്ലാറ്റിൽ നാല് രോഗികളെയാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ഇവര്‍ക്കുള്ള ചികിത്സയും ഇവിടെ നടന്നുവരുന്നതായും അധികൃതർ അറിയിച്ചു.