മുരുഗനെ ലണ്ടനിലേക്ക് വിടാനാകില്ല, ശ്രീലങ്കയിലേക്ക് മടങ്ങാൻ അനുവദിക്കാമെന്നും കേന്ദ്രം; അതുവേണ്ടന്ന് നളിനി
മുരുഗന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആകില്ലെന്നാണ് നളിനി സത്യവാങ്മൂലം നൽകിയത്. ലങ്കയിൽ ജീവന് ഭീഷണി ഉണ്ടെന്നും നളിനി വ്യക്തമാക്കി
![Murugan cannot be sent to London Central government informed Madras HC Rajeev Gandhi assassination case latest news Murugan cannot be sent to London Central government informed Madras HC Rajeev Gandhi assassination case latest news](https://static-ai.asianetnews.com/images/01hhyrjpae0mtmx2b96fvcfeaz/madras-hc_363x203xt.jpg)
ദില്ലി: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ മുരുഗനെ ലണ്ടനിലേക്ക് വിടാനാകില്ലെന്ന് കേന്ദ്രം. ശ്രീലങ്കൻ പൗരനായ മുരുഗനെ വേണമെങ്കിൽ നാട്ടിലേക്ക് അയക്കാൻ അനുദിക്കാമെന്നും കേന്ദ്രം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പക്ഷെ അതിനാവശ്യമായ രേഖകൾ ലങ്കൻ സർക്കാർ നൽകണമെന്നും കേന്ദ്രം വ്യക്തമാക്കി. ലണ്ടനിലുള്ള മകളുടെ അടുത്തേക്ക് പോകണമെന്ന മുരുകന്റെ ആവശ്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിൽ അഡിഷണൽ സോളിസിറ്റർ ജനറൽ നിലപാടറിയിച്ചത്.
എന്നാൽ രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ മുരുഗന് ശ്രീലങ്കയിലേക്ക് തിരിച്ചുപോകാൻ കഴിയില്ലെന്ന് ഭാര്യ നളിനി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മുരുഗന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആകില്ലെന്നാണ് നളിനി സത്യവാങ്മൂലം നൽകിയത്. ലങ്കയിൽ ജീവന് ഭീഷണി ഉണ്ടെന്നും നളിനി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ശ്രീലങ്കൻ പൗരനായ മുരുഗൻ 1991 ൽ ഇന്ത്യയിലെത്തിയത് രാജ്യത്തെ പ്രത്യേക സാഹചര്യം കാരണമാണെന്നും അവർ വിവരിച്ചു. മുരുഗനെ വേണമെങ്കിൽ ശ്രീലങ്കയിലേക്ക് മടക്കി അയക്കാം എന്ന കേന്ദ്ര നിലപാടിലാണ് നളിനി സത്യവാങ്മൂലം നൽകിയത്. നിലവിൽ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിൽ ആണ് മുരുഗനുള്ളത്. ലണ്ടനിൽ ഉള്ള മകളുടെ അടുത്തേക്ക് പോകണം എന്നാണ് മുരുകന്‍റെ ആവശ്യം. ഇക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലും രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാനുള്ള അനുവാദം നൽകാമെന്ന് മദ്രാസ് ഹൈക്കോടതിയെ കേന്ദ്രം അറിയിച്ചിരുന്നു. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവർക്ക് ശ്രീലങ്കയിലേക്ക് തിരിച്ചുപോകാനുള്ള നടപടികൾ ആലോചിക്കാമെന്നാണ് അന്ന് കേന്ദ്രം അറിയിച്ചത്.
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും കഴിഞ്ഞ വർഷം നവംബറിലാണ് ജയിൽ മോചിതരായത്. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചത്. നളിനിയുടെ ഭർത്താവ് മുരുകൻ മറ്റു പ്രതികളായ ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്.
കേന്ദ്രം നിലപാടറിയിച്ചു; രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം