വേദന കൊണ്ട് പുളയുന്ന യുവാവിനെ തുടരെത്തുടരെ മർദ്ദിക്കുന്ന രണ്ട് പേരെ വീഡിയോയിൽ കാണാം.

ഭോപ്പാൽ: അന്യ മതസ്തയെ വിവാഹം കഴിക്കാനായി ഭോപ്പാലിലെ ജില്ലാ കോടതിയിലെത്തിയ യുവാവിന് ക്രൂരമായി മർദ്ദനമേറ്റു. ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിക്കാനെത്തിയ മുസ്ലീം യുവാവിനെയാണ് വലതു സംഘടനയിലെ ആളുകൾ ചേർന്ന് ക്രൂരമായി ആക്രമിച്ചതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

Scroll to load tweet…

വേദന കൊണ്ട് പുളയുന്ന യുവാവിനെ തുടരെത്തുടരെ മർദ്ദിക്കുന്ന രണ്ട് പേരെ വീഡിയോയിൽ കാണാം. അതേ സമയം ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായും വീഡിയോയുടെ ആധികാരികത പരിശോധിക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു. നർസിങ്പൂർ സ്വദേശിയാണ് ക്രൂരമർദ്ദനത്തിന് ഇരയായതെന്നും പിപാരിയ സ്വദേശിയായ ഹിന്ദു യുവതിയെ കോടതിയിൽ വിവാഹം കഴിക്കാനായി ഭോപ്പാലിലെത്തിയതാണെന്നും വൃത്തങ്ങൾ അറിയിച്ചു.

യുവാവും യുവതി അവരുടെ രേഖകൾ നോട്ടറൈസ് ചെയ്യാനായി അഭിഭാഷകനെ കാണാൻ ജില്ലാ കോടതിയിൽ എത്തിയതായിരുന്നു. സംഭവത്തിൽ ചർച്ചയ്ക്കായി അവരുടെ കുടുംബങ്ങളെ വിളിച്ചിട്ടുണ്ടെന്നും എംപി നഗർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജയ് ഹിന്ദ് ശർമ്മ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ക്രൂര മർദനത്തിന് ഇരയായ യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി വരികയാണെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ അക്ഷയ് ചൗധരി കൂട്ടിച്ചേർത്തു. സംഭവത്തിൽ പങ്കാളികളായവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം"ലൗ ജിഹാദ്" ഗൂഢാലോചനയാണ് വിവാഹത്തിന് പിന്നിലെന്ന് വലതുപക്ഷ സംഘടന ആരോപിച്ചു. യുവതിയെ ലൗജിഹാദിൽ കുടുക്കിയതാണെന്നും അഭിഭാഷകരിൽ നിന്ന് വിവരം ലഭിച്ചപ്പോൾ ഞങ്ങൾ ഇടപെട്ടതാണെന്നും സംസ്‌കൃതി ബച്ചാവോ മഞ്ച് എന്ന സംഘടനയുടെ പ്രസിഡൻ്റ് ചന്ദ്രശേഖർ തിവാരി പറഞ്ഞു. മുസ്ലീം യുവാവിനെതിരെ കർശന നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

മൂന്ന് വയസുകാരൻ വീണത് 4 അടി താഴ്ചയുള്ള കുഴിയിൽ, ദാരുണാന്ത്യം; പൊലീസ് അന്വേഷണം തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...