ടിവിയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായി ആകെ 2300 കോടി മിനിറ്റുകൾ(വാച്ച് ടൈം) ആളുകൾ ഈ മത്സരം കണ്ടു. 

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ സകല ഡിജിറ്റൽ റെക്കോർഡുകളും തകർത്തെറിഞ്ഞ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം. ഡിജിറ്റൽ കാഴ്ചക്കാരുടെ എണ്ണത്തിൽ പുതിയ ചരിത്രമാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം കുറിച്ചത്.

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒരേസമയം 6.52 കോടി ആളുകളാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം തത്സമയം കണ്ടത്. ഒരു ലൈവ് ഇവന്‍റിന് ലോകത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന കൺകറന്‍റ് വ്യൂവർഷിപ്പ് എന്ന ലോക റെക്കോർഡ് ഇതോടെ ഈ മത്സരത്തിന് സ്വന്തമായി. ജിയോ ഹോട്ട്സ്റ്റാറിൽ മാത്രം ആകെ 61.9 കോടി കാഴ്ചക്കാരാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് ലഭിച്ചത്. 2024 ടി20 ലോകകപ്പ് ഫൈനലിന് ലഭിച്ച 53.3 കോടി കാഴ്ച്ചകാരുടെ റെക്കോർഡാണ് ഇതോടെ വഴിമാറിയത്.

ടിവിയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായി ആകെ 2300 കോടി മിനിറ്റുകൾ(വാച്ച് ടൈം) ആളുകൾ ഈ മത്സരം കണ്ടു. ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട രാജ്യാന്തര ടി20 മത്സരമെന്ന റെക്കോര്‍ഡ് ഇതോടെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് സ്വന്തമായി. ടെലിവിഷനിലും ഡിജിറ്റലിലുമായി ആകെ 32 കോടിയിലധികം പേരാണ് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം കണ്ടത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി പിറന്ന 499 റൺസ് പിറന്ന മത്സരംആരാധകരെ ആവേശക്കൊടുമുടിയില്‍ എത്തിച്ചിരുന്നു.

Scroll to load tweet…

ക്രിക്കറ്റ് ആരാധകരുടെ പ്രതികരണത്തെ ഐസിസി ചെയർമാൻ ജയ് ഷാ അഭിനന്ദിച്ചു. ദശലക്ഷക്കണക്കിന് ആരാധകർ ഒത്തുചേർന്ന് ക്രിക്കറ്റ് ആഘോഷിക്കുന്നത് കാണുന്നത് ഏറെ സന്തോഷകരമാണ്. ഈ റെക്കോർഡ് നമ്പറുകൾ ആരാധകരുടെ ആവേശത്തെ മാത്രമല്ല, ക്രിക്കറ്റ് എത്രത്തോളം ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നു എന്നതിനെയും സൂചിപ്പിക്കുന്നുവെന്ന് ജയ് ഷാ പറഞ്ഞു. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ മത്സരത്തിൽ ഈ റെക്കോർഡുകളെല്ലാം വീണ്ടും തകരുമെന്ന പ്രതീക്ഷയിലാണ് കായിക ലോകം.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക