സ്പീക്കറാകാന്‍ നാനാ പട്ടോലേ; മഹാരാഷ്ട്രയില്‍ 'വിശ്വാസ'ത്തിന് പിന്നാലെ ആത്മവിശ്വസത്തോടെ ത്രികക്ഷി സഖ്യം
ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചിരുന്നു
മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്. കോൺഗ്രസിന്‍റെ നാനാ പട്ടോലെയും ബിജെപിയുടെ കിസാൻ കതോരെയും തമ്മിലാണ് മത്സരം. ഉച്ചയ്ക്ക് 12 മണിക്ക് രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. ഇന്നലെ 169 പേരുടെ പിന്തുണയോടെ വിശ്വാസ പ്രമേയം പാസായതിനാൽ ജയിക്കാമെന്ന വലിയ ആത്മവിശ്വാസത്തിലാണ് ത്രികക്ഷി സർക്കാർ. സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്നാലെ മന്ത്രി സ്ഥാനങ്ങളുടെ വിഭജനം അടക്കം കാര്യങ്ങളിൽ മഹാവികസൻ അഖാഡി ചർച്ചയാരംഭിക്കും.
ഇന്നലെ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചിരുന്നു. സര്‍ക്കാരിന് അനുകൂലമായി 169 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
170ലധികം പേരുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടല്‍ ത്രികക്ഷി സഖ്യത്തിന് നേരത്തെ തന്നെയുണ്ടായിരുന്നു. മഹാ വികാസ് അഖാഡിയില്‍ എന്‍സിപിക്ക് 56 എംഎല്‍എമാരുണ്ട്. ശിവസേനക്ക് 54 എംഎല്‍എമാരും കോണ്‍ഗ്രസിന് 44 എംഎല്‍എമാരുമാണുള്ളത്.