അന്തരിച്ച കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന് ആദരമർപ്പിച്ച് രാജ്യം, സംസ്കാരം നാളെ
നാളെ അന്ത്യകർമ്മങ്ങൾ നടക്കുമെന്നാണ് കുടുംബം അറിയിക്കുന്നത്. പസ്വാന്റെ ഭൗതികശരീരത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, രവിശങ്കർ പ്രസാദ് അടക്കമുള്ള പ്രമുഖർ അന്ത്യോമപചാരം അർപ്പിച്ചു.
ദില്ലി: ഇന്ത്യൻ ദളിത് രാഷ്ട്രീയത്തിന്‍റെ മുഖങ്ങളിലൊരാളായിരുന്ന, അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന് രാജ്യം വിട നൽകുകയാണ്. രാവിലെ പത്തു മണിയോടെ ജൻപഥിലെ വസതിയിൽ എത്തിച്ച് പസ്വാന്റെ ഭൗതികശരീരത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, രവിശങ്കർ പ്രസാദ് അടക്കമുള്ള പ്രമുഖർ അന്ത്യോമപചാരം അർപ്പിച്ചു. ദില്ലിയിലെ പൊതുദർശനത്തിന് ശേഷം ഇന്ന് പട്‍നയിൽ എത്തിക്കുന്ന മൃതദേഹം അവിടുത്തെ എൽജെപി ഓഫീസിൽ പൊതുദർശനത്തിന് വെക്കും.
നാളെ അന്ത്യകർമ്മങ്ങൾ നടക്കുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. ബീഹാറിലെ രാഷ്ട്രീയത്തിൽ നിന്ന് ദേശീയതലത്തിലേക്ക് വളർന്ന പസ്വാൻ പ്രയോഗിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പസ്വാന്റെ മരണം. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ പസ്വാന്‍ 1969 ബിഹാർ നിയമസഭാംഗമായി. 74ല്‍ ലോക്ദളിലേക്ക് ചുവട് മാറ്റം. പിന്നീട് ജനതാപാര്‍ട്ടിയില്‍.
80 മുതല്‍ പാര്‍ലമെന്‍റില്‍ രാംവിലാസ് പാസ്വാന്‍റെ ശബ്ദമുയര്‍ന്നു. ഭാഗ്യ മണ്ഡലമെന്ന് പസ്വാന്‍ വിളിച്ചിരുന്ന ഹാജിപൂര്‍ എട്ട് തവണ അദ്ദേഹത്തെ ലോക്സഭയിലേക്ക് അയച്ചു. യുപിഎയില്‍ നിന്ന് എന്‍ഡിഎയിലെത്തിയ അദ്ദേഹം നരേന്ദ്രമോദി മന്ത്രിസഭയില്‍ ആറാം വര്‍ഷം ഭക്ഷ്യമന്ത്രിയായിരിക്കെയാണ് അന്തരിച്ചത്.