ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആണ്, എത്ര ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടാലും രാഹുല്‍ ഗാന്ധി ഹാജരായി മറുപടി നൽകുമെന്ന് കെസി വേണുഗോപാല്‍.ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്.

ദില്ലി; national herald case ല്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും രാഹുല്‍ ഗാന്ധിയെ ഇ.ഡി.ചോദ്യം ചെയ്യാനിരിക്കെ കടുത്ത വിമര്‍ശനുവമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി. വീട്ടിൽ നിന്നടക്കം നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയാണ്,Ed ബിജെപിയുടെ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ ജോലിയാണ് ചെയ്യുന്നത്, ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആണ്, എത്ര ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടാലും ഹാജരായി മറുപടി നൽകും,ഈ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ വരുന്നില്ല, ഒരാള് പോലും പണം കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു.സത്യത്തിനും നീതിക്കുമായി ജയിൽവാസമനുഭവിച്ചരാണ് കോൺഗ്രസ് നേതാക്കൾ.പ്രതിപക്ഷ പാർട്ടികളെ പ്രധാനമന്ത്രി ബഹുമാനിക്കാൻ പഠിക്കണമെന്നും അശോക് ഗലോട്ട് ആവശ്യപ്പെട്ടു.

'ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയതില്‍ തെളിവുണ്ട്'; നാഷണൽ ഹെറാൾഡ് കേസില്‍ രാഹുലിനെതിരെ ഇഡി

നാഷണൽ ഹെറാൾഡ് കേസിൽ (National Herald Case) കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ (Rahul Gandhi) തെളിവുണ്ടെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്ന് ഇഡി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം. 

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെയായ കുരുക്ക് മുറക്കുകയാണ് എന്ഫോഴ്സ്മെന്റ്. രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും. ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന രാഹുലിന്‍റെ ആവശ്യം നിരാകരിച്ചാണ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം നല്‍കിയിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്കാണ് ഹാജരാകാൻ നിർദേശം. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂര്‍ നേരമാണ് രാഹുലിന്‍റെ ചോദ്യം ചെയ്യൽ നീണ്ടത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഉൾപ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇഡി രാഹുലിനെ കാണിച്ചു

സോണിയ ഗാന്ധി അടുത്തയാഴ്ച്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; കൂടുതല്‍ സമയം തേടും

നാഷണൽ ഹെറാൾഡ് കേസിൽ (National Herald Case) സോണിയ ഗാന്ധി അടുത്തയാഴ്ച്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയ ഗാന്ധി കൂടുതല്‍ സമയം തേടും. 

നാഷണൽ ഹെറാൾഡും യങ് ഇന്ത്യയും, രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിലെത്തിയ കേസിന്റെ വഴിയെ...

നാഷണൽ ഹെറാൾഡ് കേസിൽ (National Herald case ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ചോദ്യം ചെയ്യാൻ രണ്ടാം ഘട്ടവും ഹാജരായിരിക്കുകയാണ് രാഹുൽ ഗാന്ധി. ഏറെ കാലമായി കേൾക്കുന്ന നാഷണൽ ഹെറാൾഡ് കേസ് എന്താണ്. എവിടെയാണ് കേസിന്റെ തുടക്കം. എവിടെ എത്തി നിൽക്കുന്നു തുടങ്ങിയവ പലർക്കും അറിയില്ല. കേസിന്റെ നാൾവഴിയിലൂടെ.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്‍റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. ഒരിക്കല്‍ തെളിവില്ലെന്ന് കണ്ട് ഇഡി ക്ലോസ് ചെയ്ത കേസ് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം മുന്പോട്ട് പോകട്ടെയെന്നായിരുന്നു സുപ്രീംകോടതിയുടെയും നിലപാട്.

നാഷണല്‍ ഹെറാള്‍ഡ് കേസിന്‍റെ നാള്‍വഴികള്‍

  • 2008ല്‍ നാഷണല്‍ ഹെറാള്‍ഡ് അടച്ചുപൂട്ടുന്നു
  • 90 കോടി രൂപയുടെ ബാധ്യതയുമായി നാഷണല്‍ ഹെറാള്‍ഡ്
  • ബാധ്യത പരിഹരിക്കാന്‍ കോണ്‍ഗ്രസ് വായ്പ നല്‍കുന്നു
  • 90 കോടി തിരിച്ചടക്കാനാകാതെ എജെഎല്‍
  • 2010ല്‍ യംഗ് ഇന്ത്യ ലിമിറ്റഡ് രൂപീകരിക്കുന്നു
  • രാഹുലും സോണിയയും ഡയറക്ടര്‍മാര്‍
  • ഡയറക്ടര്‍ ബോര്‍ഡില്‍ മുതിര്‍ന്ന നേതാക്കളും
  • കോണ്‍ഗ്രസ് വായ്പ യംഗ് ഇന്ത്യയുടെ പേരിലേക്ക് മാറ്റുന്നു
  • യംഗ് ഇന്ത്യക്ക് പണം നല്‍കാനാകാതെ എജെഎല്‍
  • ഓഹരി ഏറ്റെടുക്കുന്നു, 50ലക്ഷം രൂപക്ക്
  • 2000 കോടിക്ക് മുകളിലുള്ള ആസ്തി യംഗ് ഇന്ത്യക്ക്
  • 2013ല്‍ പട്യാല കോടതിയെ സമീപിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
  • 2014ല്‍ സോണിയയേും രാഹുലിനേയും വിളിച്ചുവരുത്തുന്നു
  • 2014ല്‍ ഇഡി അന്വേഷണവും തുടങ്ങുന്നു
  • 2015ല്‍ കേസന്വേഷണം അവസാനിപ്പിക്കുന്നു
  • പ്രധാനമന്ത്രിക്ക് കത്തെഴുതി സുബ്രഹ്മണ്യന്‍ സ്വാമി
  • കേസന്വേഷണം വീണ്ടും തുടങ്ങുന്നു
  • ഹെറാള്‍ഡ് ഹൗസ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍
  • യംഗ് ഇന്ത്യക്ക് തുടരാമെന്ന് കോടതി
  • കീഴ്കോടതി നടപടികള്‍ തുടരട്ടെയെന്ന് കോടതി
  • മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, പവന്‍ ബന്‍സാലും മൊഴി നല്‍കി
  • ഒടുവില്‍ സോണിയക്കും രാഹുലിനും നോട്ടീസ്