ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിടെയും അഞ്ച് സീറ്റുകള്‍ ജയിച്ച് എംഎല്‍എമാരെ കിട്ടിയതോടെയാണ് എന്‍പിപി ദേശീയപാര്‍ട്ടി പദവി സ്വന്തമാക്കിയത്.  

ഷില്ലോഗ്: കൊണ്‍റാഡ് സംഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് ദേശീയപദവി. നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചതോടെയാണ് ആറ് വര്‍ഷം മുന്‍പ് രൂപീകരിച്ച എന്‍പിപി ദേശീയ പാര്‍ട്ടി പദവി നേടിയത്. നിലവില്‍ മേഘാലയയില്‍ അധികാരത്തിലിരിക്കുന്നത് എന്‍പിപിയാണ്. ഇതോടൊപ്പം മണിപ്പൂര്‍, നാഗാലാന്‍ഡ് എന്‍പിപിക്ക് എംഎല്‍എമാരും സംസ്ഥാന പദവിയും ഉണ്ട്. 

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിടെയും അഞ്ച് സീറ്റുകള്‍ ജയിച്ച് എംഎല്‍എമാരെ കിട്ടിയതോടെയാണ് എന്‍പിപി ദേശീയപാര്‍ട്ടി പദവി സ്വന്തമാക്കിയത്. 

2013-ല്‍ എന്‍സിപി വിട്ടു പുറത്ത വന്ന ദേശീയനേതാവ് പിഎ സാംഗ്മ രൂപീകരിച്ച പാര്‍ട്ടിയാണ് എന്‍പിപി. വടക്ക്കിഴക്കന്‍മേഖലയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടി ആ വര്‍ഷം നടന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അഞ്ച് സീറ്റ് നേടി അത്ഭുതം കാട്ടിയിരുന്നു. 2016- പിഎ സാംഗ്മ മരണപ്പെട്ട ശേഷം അദ്ദേഹത്തിന്‍റെ മകന്‍ കൊണ്‍റാഡ് സാംഗ്മയാണ് പാര്‍ട്ടിയെ നയിക്കുന്നത്.

 നിലവില്‍ മേഘാലയ മുഖ്യമന്ത്രിയാണ് അദ്ദേഹം. ദേശീയതലത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമാണ് എന്‍പിപി. എന്‍പിപിക്ക് കൂടി ദേശീയപാര്‍ട്ടി പദവി ലഭിച്ചതോടെ രാജ്യത്തെ ദേശീയപാര്‍ട്ടികളുടെ എണ്ണം എട്ടായി ഉയര്‍ന്നു. നിലവില്‍ ദേശീയപാര്‍ട്ടി പദവിയുള്ള സിപിഐയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പോടെ സാന്നിധ്യം തമിഴ്നാട്ടില്‍ മാത്രമായി ഒതുങ്ങിയിട്ടുണ്ട്. സിപിഐയുടെ ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്തണമോ എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് തീരുമാനിക്കും.