അജിതിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്ത് നൽകി
മുംബൈ : പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ എൻസിപി. ലോക്നാഥ് ഷിൻഡേ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിതിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യരാക്കാനാൻ സ്പീക്കർക്ക് എൻസിപി അധ്യക്ഷൻ ശരദ് പവാർ കത്ത് നൽകി. മൂന്നിൽ രണ്ട് എംഎൽഎമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും മറ്റൊരു പാർട്ടിയിൽ ലയിക്കാതെ അജിത് പവാറിന് അയോഗ്യത പ്രശ്നം മറികടക്കാനാകില്ലെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
പാർട്ടി വർക്കിംഗ് പ്രസിഡന്‍റ് പ്രഫുൽ പട്ടേലിനെതിരെയും നടപടി വന്നേക്കും. അജിത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രഫുൽ പട്ടേൽ സത്യപ്രതിഞ്ജാ ചടങ്ങിനും, പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ പാർട്ടി ഭാരവാഹിത്തത്തിൽനിന്ന് നീക്കിയേക്കും. മറ്റന്നാൾ ശരദ് പവാർ പക്ഷവും, അജിത് പവാർ പക്ഷവും തങ്ങളെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്.
അതേ സമയം, മഹാരാഷ്ട്രയിലെ എൻസിപി പിളർപ്പ് വേദനാജനകമെന്നാണ് ശരദ് പവാറിന്റെ മകളും പാർട്ടി നേതാക്കളിലൊരാളുമായ സുപ്രിയ സുലേയുടെ പ്രതികരണം. പാർട്ടിയെ പുനർനിർമിക്കാൻ ശ്രമിക്കും. എല്ലാവരേയും കുടുംബാംഗങ്ങളായാണ് ശരദ് പവാർ കരുതിയതെന്നും സുപ്രിയ സുലേ പറഞ്ഞു.
മറുകണ്ടം ചാടിയവരിൽ ശരത് പവാറിന്റെ വിശ്വസ്തനും; മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാരെന്ന് ഷിൻഡെ
അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി എൻസിപിയും പ്രതിപക്ഷവും
എൻസിപിയിലെ പിളർപ്പിന് മുമ്പുള്ള മൂന്ന് മണിക്കൂറിനിടെ വൻ നാടകീയ നീക്കങ്ങൾക്കാണ് മുംബൈ സാക്ഷ്യം വഹിച്ചത്. രാവിലെ പതിനൊപ്പ് മണിയോടെ അജിത് പവാറിന്‍റെ വസതിയിലേക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരും നേതാക്കളും വന്ന് തുടങ്ങി. അജിത് കൂറുമാറുമെന്ന് ഉറപ്പായതോടെ അനുയ ശ്രമങ്ങളുമായി സുപ്രിയാ സുലേയും എത്തി. വഴങ്ങില്ലെന്നായതോടെ പാതിവഴിയിൽ സുപ്രിയ ഇറങ്ങിപ്പോയി. പിന്നാലെ അജിത്തും എംഎൽഎമാരും രാജ്ഭവനിലേക്കെത്തി. പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്‍റും ശരത് പവാറിന്റെ വിശ്വസ്തനുമായ പ്രഫുൽ പട്ടേലിനൊപ്പമാണ് അജിത് എത്തിയത്. പിന്നാലെ ഏക്നാഥ് ഷിൻഡെയും ഫഡ‍്നാവിസും പിന്നാലെ എത്തി. ഒരു മണിക്കൂറിനകം സത്യപ്രതിഞ്ജ ആരംഭിച്ചു. അജിത്തിനൊപ്പം ഛഗൻഭജ്പലും, ദിലീപ് വൽസേ പാട്ടിലും. ധനഞ്ജയ് മുണ്ഡെയുമടക്കം പാർട്ടിയിലെ 9 പ്രമുഖർ മന്ത്രിമാരായി. അകെയുള്ള 53 ൽ 40 എംഎൽഎമാരെ ഒപ്പം നിർത്താൻ അജിത്തിനായി. പിന്നാലെ വാർത്താ സമ്മേളനത്തിൽ യഥാർഥ എൻസിപി പാർട്ടി ഇനി തന്‍റേതാണെന്ന അവകാശവാദവും അജിത്ത് ഉന്നയിച്ചു. മോദിയെ പുകഴ്ത്തുകയും ചെയ്തു. എന്നാൽ നീക്കങ്ങളൊന്നും അറിഞ്ഞില്ലെന്നായിരുന്നു ശരദ് പവാറിന്‍റെ പ്രതികരണം.
അജിത് പവാറിന്‍റേത് വഞ്ചന,എൻസിപി കേരള ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് എ കെ ശശീന്ദ്രൻ

