മുഖ്യമന്ത്രിയെ എൻഡിഎ തീരുമാനിക്കും, അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാർ
മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ല. നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രിയടക്കം പ്രഖ്യാപിച്ചിട്ടും തീരുമാനം എന്‍ഡിഎ പ്രഖ്യാപിക്കുമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.
പറ്റ്ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തില്‍ മൗനം വെടിഞ്ഞ് നിതീഷ് കുമാര്‍. പുതിയ മുഖ്യമന്ത്രിയെ എന്‍ഡിഎ തീരുമാനിക്കുമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യത്തിൽ നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ല. നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രിയടക്കം പ്രഖ്യാപിച്ചിട്ടും തീരുമാനം എന്‍ഡിഎ പ്രഖ്യാപിക്കുമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.
മുപ്പത് സീറ്റുകളിലെ വോട്ടുകള്‍ ചിരാഗ് പാസ്വാന്‍ ചിതറിച്ചതാണ് ജെഡിയുവിന് കനത്ത തിരിച്ചടിയായത്. ആരാണ് വോട്ട് ഭിന്നച്ചതെന്ന് ബിജെപി മനസിലാക്കട്ടെയെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു. അതിനിടെ സംസ്ഥാന മന്ത്രിസഭയിൽ ആഭ്യന്തരം, ധനം, വിദ്യാഭ്യാസമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ കൈയാളാനുള്ള നീക്കം ബിജെപി തുടങ്ങി.
ഇതിനിടെ മഹാസഖ്യം സ്ഥാനര്‍ത്ഥികള്‍ക്ക് അനുകൂലമായ പോസ്റ്റല്‍ വോട്ടുകള്‍ റദ്ദാക്കി ഇരുപതിലേറെ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയം എന്‍ഡിഎക്ക് അനുകൂലമാക്കിയെന്ന ആരോപണവുമാണ് തേജസ്വി യാദവ് രംഗത്തെത്തി. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയേയും , മുകേഷ് സാഹ്നിയുടെ വിഐപി പാര്‍ട്ടിയയേും മഹാസഖ്യത്തോടുപ്പിച്ച് ഭൂരിപക്ഷമുയര്‍ത്താന്‍ ആര്‍ജെഡി ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണാന്‍ സാധ്യതയില്ല.