നീറ്റ് പുനപരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച തടയാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി കർശന സുരക്ഷാ നടപടികൾ ഏർപ്പെടുത്തി. ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരെ പരീക്ഷ കഴിയുന്നത് വരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി പൂർണ്ണ നിരീക്ഷണത്തിലാക്കി
ദില്ലി: നീറ്റ് പുനപരീക്ഷയുടെ ചോദ്യ പേപ്പർ ചോരാതിരിക്കാൻ 'അറ്റകൈ' പ്രയോഗം. ചോദ്യപേപ്പർ തയ്യാറാക്കുന്നവർക്ക് 'രഹസ്യ വാസം' ഏർപ്പെടുത്തിയെന്നാണ് വിവരം. ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധരെ പരീക്ഷ കഴിയുന്നതുവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് 'ലോക്ക് ഡൗൺ' ഏർപ്പെടുത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ അധ്യാപക സംഘം പൂർണ്ണ സമയ നിരീക്ഷണത്തിലാണ്. മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങൾക്കകട്ടം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിവർത്തകർ ഉൾപ്പെടെയുള്ളവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. പുനപരീക്ഷ നടക്കുന്ന ജൂൺ 21 വരെ നിയന്ത്രണം തുടരുമെന്നാണ് വ്യക്തമാകുന്നത്. പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പുനഃപരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നും ചോദ്യങ്ങൾ ചോർന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ചോദ്യപേപ്പർ വ്യേമസേന എത്തിക്കും
അതേസമയം ജൂൺ 21 ന് നടക്കാനിരിക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ ഇത്തവണ വ്യോമസേനയുടെ സഹായം തേടാൻ തീരുമാനമായിട്ടുണ്ട്. നേരത്തെ നടത്തിയ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഈ നിർണായക തീരുമാനമെടുത്തത്. പരീക്ഷാ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി തെലങ്കാനയിൽ ശനിയാഴ്ച ചേർന്ന യോഗത്തിൽ എൻ ടി എ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷയുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള കർശന സുരക്ഷാ പ്രോട്ടോക്കോളുകളാണ് ഇത്തവണ നടപ്പിലാക്കുന്നതെന്ന് യോഗത്തിൽ ഓൺലൈനായി പങ്കെടുത്തുകൊണ്ട് എൻ ടി എ ഡയറക്ടർ ജനറൽ വ്യക്തമാക്കി. പുനപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന എന്ന പ്രചാരണം എൻ ടി എ ഡയറക്ടർ ജനറലും തള്ളിയിട്ടുണ്ട്.
